യെദ്യൂരപ്പ അഴിച്ച് പണി തുടങ്ങി; ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി ആദ്യ നടപടി

ബംഗളൂരു: അധികാരത്തിലേറി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കര്‍ണാടകത്തില്‍ പൊളിച്ചു പണിയുമായി യെദ്യൂരപ്പ സര്‍ക്കാര്‍. ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിക്കൊണ്ടാണ് ബിജെപി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഈ വര്‍ഷം മുതല്‍ ടിപ്പു ജയന്തി ആഘോഷിക്കേണ്ടെന്ന് കര്‍ണാടക സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനം വര്‍ഗീയത നിറഞ്ഞതാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ആഘോഷം റദ്ദാക്കിയെന്നറിയിച്ച് സാംസ്‌കാരിക വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി.

2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്. എല്ലാ വര്‍ഷവും നവംബറിലാണ് ആഘോഷം നടത്തിയിരുന്നത്. ഇക്കുറി നവംബര്‍ 10നാണ് ആഘോഷം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

ടിപ്പു സുല്‍ത്താന് ആദരമര്‍പ്പിച്ച് തുടങ്ങിയ ആഘോഷത്തിനെതിരേ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളെല്ലാം രംഗത്തുവന്നിരുന്നു. ഇത് ന്യൂനപക്ഷ പ്രീണനമാണെന്നാണ് ബിജെപിയുടെ ആരോപണം. ആഘോഷത്തിന്റെ പേരില്‍ വലിയ സംഘര്‍ഷങ്ങളും പലയിടത്തും അരങ്ങേറി. ടിപ്പു ഹിന്ദു വിരുദ്ധനായിരുന്നുവെന്നും അതിനാല്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ പാടില്ലെന്നുമായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ അവകാശവാദം.

Top