കര്‍ണാടക: യെദിയൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും

yeddurappa

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ത്തട്ടി കര്‍ണാടക മന്ത്രിസഭ വീണതിന് പിന്നാലെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് യെദിയൂരപ്പ ഇന്ന് അവകാശവാദമുന്നയിക്കും. വിമത എംഎല്‍എമാര്‍ മുംബൈയില്‍ നിന്ന് ഇന്ന് തിരിച്ചെത്തും. സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും ജെഡിഎസ് സഖ്യം തുടരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം.

കുമാരസ്വാമി രാജിവച്ചതോടെ, 14 മാസത്തെ ഇടവേളക്ക് ശേഷം ബി എസ് യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. കര്‍ണാടക നിയമസഭയില്‍ 105 എംഎല്‍എമാരുമായി വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. 15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍, രണ്ട് സ്വതന്ത്രരുടെ പിന്തുണയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമാകും. അതുകൊണ്ടാണ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതിനായി, ഗവര്‍ണര്‍ ഇന്ന് തന്നെ യെദിയൂരപ്പയെ ക്ഷണിച്ചേക്കും. സത്യപ്രതിജ്ഞ നാളെയാകാനാണ് സാധ്യത.

സ്ഥിരതയുള്ള സര്‍ക്കാരാണ് വാഗ്ദാനമെങ്കിലും, ഉപതെരെഞ്ഞെടുപ്പുകളിലെ ഫലം ബിജെപിക്ക് നിര്‍ണായകമാകും. കോണ്‍ഗ്രസും ജെഡിഎസും സഖ്യമായി മത്സരിച്ചാല്‍ വിമതരുടെ മണ്ഡലങ്ങളില്‍ ബിജെപിക്ക് വെല്ലുവിളിയാകും. യെദിയൂരപ്പ വിശ്വാസം തെളിയിക്കുന്നതിന് മുമ്പ് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചുവരികയും സ്വതന്ത്രര്‍ നിലപാട് മാറ്റുകയും ചെയ്താല്‍ ബിജെപി സമ്മര്‍ദ്ദത്തിലാകും. വിമത എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ നിന്ന് ഇന്ന് ബെംഗളൂരുവില്‍ എത്തും. രാജിവച്ച ശേഷം ഒരു തവണ മാത്രമാണ് ഇവര്‍ ബെംഗളൂരുവില്‍ വന്നത്. വിമതരെ അനുനയിപ്പിക്കാന്‍ എല്ലാ അടവുകളും പയറ്റിയിട്ടും സര്‍ക്കാര്‍ താഴെവീണതിന്റെ നിരാശയിലാണ് കോണ്‍ഗ്രസ്.

Top