‘യുഎപിഎ’ നടപടി തെറ്റാണെന്ന് ആവര്‍ത്തിച്ച് സീതാറാം യെച്ചൂരി; നിലപാടില്‍ ഉറച്ച് സി.പി.എം

yechuri

കോഴിക്കോട്: യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി തെറ്റാണെന്ന് ആവര്‍ത്തിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നേരത്തെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും ഇക്കാര്യം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.എം ലോക്കല്‍ ജനറല്‍ ബോഡി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തല്‍ക്കാലം ഈ നടപടി പരസ്യപ്പെടുത്തില്ലെന്നും എല്ലാ ബ്രാഞ്ചുകളിലെയും അംഗങ്ങളുടെ പ്രവര്‍ത്തനം കര്‍ശനമായി പരിശോധിക്കാനും തീവ്ര ഇടത് വ്യതിയാനമുള്ളവരെ പുറത്താക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിഷനെ സി.പി.എം നിയോഗിച്ചിട്ടുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് അലന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അലനെയും ഷുഹൈബിനെയും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോഴിക്കോട് ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. താഹ ഫസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയിലെ ഡോക്യുമെന്റുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ചോദ്യം ചെയ്യല്‍.

Top