ശ്രീനഗര്‍: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കശ്മീരിലെ സിപിഎം നേതാവും എംഎല്‍എയുമായ യൂസഫ് തരിഗാമിയുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തി. തരിഗാമിയെ കണ്ട യെച്ചൂരി ഇന്ന് ശ്രീനഗറിൽ തങ്ങും. ഒരു ദിവസം മുഹമ്മദ് യൂസഫ് തരിഗാമിക്കൊപ്പം തങ്ങണമെന്ന ആവശ്യം സുരക്ഷാ ഉദ്യോഗസ്ഥർ അംഗീകരിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് കാഷ്മീരിലെത്തിയ യെച്ചൂരി ഗുപ്കര്‍ റോഡിലുള്ള തരിഗാമിയുടെ വസതിയിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു സന്ദര്‍ശനം. ഓഗസ്റ്റ് അഞ്ച് മുതല്‍ തരിഗാമി വീട്ടുതടങ്കലിലാണ്.
തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതി അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് വന്നത്. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാം. രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.