വര്‍ഷങ്ങളായി കൊവിഡ് വവ്വാലുകളില്‍ പടര്‍ന്നിരുന്നു; കണ്ടെത്തലുമായി ഗവേഷകര്‍

വാഷിങ്ടന്‍: വര്‍ഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ വവ്വാലുകളില്‍ കൊവിഡ് 19 പടര്‍ന്നിരുന്നെന്ന കണ്ടെത്തലുമായി ഗവേഷകര്‍. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാര്‍സ് കോവ് 2 വൈറസിന്റെ ഏറ്റവും വലിയ സംഭരണകേന്ദ്രം ഹോഴ്സ്ഷൂ വവ്വാലുകളാണെന്നും പഠനം വ്യക്തമാക്കുന്നു.

ചൈനയിലെ വുഹാന്‍ വൈറോളജി ലാബില്‍നിന്നാണ് കൊറോണ വൈറസ് പടര്‍ന്നതെന്ന യുഎസിന്റെ ആരോപണം നിലനില്‍ക്കെയാണു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. യുഎസ് ഉള്‍പ്പെടെയുള്ളവരുടെ ആരോപണത്തിന്റെയും വൈറസിന്റെ ഉദ്ഭവത്തിന്റെയും നിജസ്ഥിതി പഠിക്കാന്‍ ലോകാരോഗ്യ സംഘടന ഈ മാസം വിദഗ്ധരെ ചൈനയിലേക്ക് അയച്ചിരുന്നു.

വൈറസിന്റെ വംശാവലി കണ്ടെത്തുന്നതു രോഗാണുവാഹകരായ മൃഗങ്ങളില്‍നിന്നു മനുഷ്യരെ അകറ്റിനിര്‍ത്തി ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഭീഷണി നേരിടാന്‍ സഹായകരമാകും. വവ്വാലുകളില്‍ കാണപ്പെടുന്ന മറ്റു ചില വൈറസുകളും മനുഷ്യരിലേക്കു പടരാന്‍ ശേഷിയുള്ളതാണെന്നും അവര്‍ കണ്ടെത്തി.

Top