വേശ്യാവൃത്തിക്ക് വിസമ്മതിച്ച 17കാരിയെ കൊലപ്പെടുത്തി; സഹോദരിമാരും കാമുകന്മാരും അറസ്റ്റില്‍

റാഞ്ചി: ലൈംഗികതൊഴിലാളിയാകാന്‍ സമ്മതിക്കാതിരുന്ന അനുജത്തിയെ കാമുകന്മാരുടെ സഹായത്തോടെ കൊലപ്പെടുത്തി വഴിയില്‍ തളളിയ സഹോദരിമാര്‍ പിടിയില്‍. ഇവരുടെ കാമുകന്മാരുള്‍പ്പടെ അഞ്ച്‌പേര്‍ പിടിയിലായിട്ടുണ്ട്.

ഏഴ് മാസം മുന്‍പാണ് 17 കാരിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സോനാര്‍ അണക്കെട്ടിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലേക്ക് മൃതദേഹം നീക്കി.

പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയായ രാഖിദേവി, ധനഞ്ജയ് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ നിരന്തരം വേശ്യാവൃത്തിയ്ക്ക് വേണ്ടി നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന പെണ്‍കുട്ടി മറ്റൊരാളുമായി അടുപ്പത്തിലായി. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് രാഖിദേവി, സഹോദരി രൂപാദേവി, സഹോദരീ ഭര്‍ത്താവ് ധനഞ്ജയ് അഗര്‍വാള്‍, രാഖിയുടെ കാമുകന്മാരായ പ്രതാപ് കുമാര്‍, നിതീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ നിതീഷ് ഒഴികെ എല്ലാവരെയും പിടികൂടി.

മാതാപിതാക്കള്‍ മുന്‍പേ മരിച്ചുപോയതിനാല്‍ രാഖിദേവിയ്‌ക്കൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ ലൈംഗികതൊഴിലിലെത്തിക്കാന്‍ പ്രതാപ്, നിതീഷ് എന്നിവരെ രാഖിദേവി ഇടക്കിടെ വീട്ടിലേക്ക് സൂത്രത്തില്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

ഒരിക്കല്‍ രാഖിയില്ലാത്ത സമയത്ത് വീട്ടിലെത്തിയ ഇവര്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും പിന്നീട് രാഖിയുടെ സഹായത്തോടെ ശരീരം ഡാം പരിസരത്ത് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെ ശാസ്ത്രീയാന്വേഷണം കൊലപാതകം തെളിയിക്കുകയായിരുന്നു.

Top