കേന്ദ്രമന്ത്രിയെ നിയമം ‘പഠിപ്പിച്ച’യാൾക്ക് പ്രശസ്തിപത്രം ! ഞെട്ടിയത് കേന്ദ്രം . . .

നിലയ്ക്കലില്‍ ചുമതലയുണ്ടായിരുന്ന തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടത്തിയവര്‍ കണ്ണു തുറന്ന് കാണുക. അനുമോദന പത്രം നല്‍കിയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ ഇപ്പോള്‍ ആദരിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി പൊന്‍രാധകൃഷ്ണന്റെ ആവശ്യം അംഗീകരിക്കാത്തതിനാണോ ശശികലയെ തടഞ്ഞ് സത്യം ചെയ്യിപ്പിച്ചതിനാണോ അതോ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തതിനാണോ അനുമോദന പത്രമെന്നതിനെക്കുറിച്ച് ഇനി നിങ്ങള്‍ക്ക് വേണമെങ്കില്‍ ചര്‍ച്ച നടത്താം.

സംസ്ഥാന ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച് യതീഷ് ചന്ദ്ര ഉള്‍പ്പെടെ കഴിഞ്ഞ ബാച്ചില്‍ ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പൂര്‍ണ്ണ തൃപ്തരാണ്.

കേന്ദ്രമന്ത്രിയായാലും പ്രധാനമന്ത്രി ആയാലും നിയമവാഴ്ചയുള്ള ഒരു സംസ്ഥാനത്ത് നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് സുരക്ഷാ ചുമതല ഉണ്ടായിരുന്ന യതീഷ് ചന്ദ്രയോടല്ല മറിച്ച് ഇക്കാര്യത്തില്‍ സംസ്ഥാന ഭരണകൂടത്തിനൊടായിരുന്നു കേന്ദ്ര മന്ത്രി സംസാരിക്കേണ്ടിയിരുന്നത് എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ പാടില്ല എന്ന് തീരുമാനിച്ചത് ഗതാഗതക്കുരുക്ക് മുന്‍ നിര്‍ത്തി മാത്രമായിരുന്നില്ല, പ്രതിഷേധക്കാരെ തിരിച്ചറിയുന്നതിനും കൂടി വേണ്ടിയായിരുന്നു.

ഇത്തരം ഒരു ക്രമീകരണം നടത്തിയത് കൊണ്ടാണ് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകാതെ ശബരിമലയും പരിസരവും പൊലീസ് നിയന്ത്രണത്തില്‍ ആവാന്‍ സഹായകരമായിരുന്നത്.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ ആവശ്യം യതീഷ് ചന്ദ്ര നിരസിച്ചതും ഒപ്പമുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ ഒറ്റനോട്ടത്തില്‍ തന്നെ വിറപ്പിച്ചതും സംഘപരിവാര്‍ സംഘടനകളെ ഏറെ പ്രകോപിപ്പിച്ചിരുന്നു. . .ഹിന്ദു ഐക്യവേദി നേതാവ് ശശികലയോട് സന്നിധാനത്ത് നിന്ന് പെട്ടെന്ന് തിരിച്ചിറങ്ങാമെന്ന് സത്യം ചെയ്യിച്ചതിനും കെ.സുരേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനു പിന്നാലെ നടന്ന ഈ സംഭവം വന്‍ വിവാദമാണ് കേരളത്തില്‍ ഉയര്‍ത്തിയിരുന്നത്.

യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പരാതിയും നല്‍കുകയുണ്ടായി. ഇതിനു പിന്നാലെയാണ് യതീഷ് ചന്ദ്രയെ സര്‍ക്കാര്‍ ചുമതലയില്‍ നിന്നും നീക്കിയെന്ന വ്യാജ പ്രചരണം ഉണ്ടായത്. എന്നാല്‍ തനിക്ക് നല്‍കിയ ചുമതല 30 ന് പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമാണ് നിലയ്ക്കലില്‍ നിന്നും യതീഷ് ചന്ദ്ര മടങ്ങിയത്.

കേന്ദ്ര മന്ത്രിയെ ധിക്കരിച്ചതിന് നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് അനുമോദന പത്രം നല്‍കുക വഴി സകല വ്യാജ പ്രചരണങ്ങള്‍ക്കും ശക്തമായ മറുപടിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് സംബന്ധിച്ച് അമ്പരപ്പിക്കുന്ന നടപടിയാണിത്.

യതീഷ് ചന്ദ്രക്കു പുറമെ വിലക്കു ലംഘിച്ച് ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പ് അനുമോദന പത്രവും ഗുഡ് സര്‍വ്വീസ് എന്‍ട്രിയും നല്‍കിയിട്ടുണ്ട്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ എലിസബത്ത്, രാധാമണി , സബ് ഇന്‍സ്‌പെക്ടര്‍ വി. അനിലാകുമാരി, വുമണ്‍ സെല്ലിലെ വി പ്രേമലത , സി.ടി ഉമാദേവി , സീത , സുശീല , കെ.എസ് അനിലാകുമാരി, ത്രേസ്യ ശോശ, സുശീല എന്നിവര്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ അനുമോദനം ലഭിച്ചിരിക്കുന്നത്.

Top