മോദിയുടെ ഗുരുദക്ഷിണ ഇങ്ങനെയോ ? വിവാദ വെളിപ്പെടുത്തൽ വലിയ പ്രഹരം

ലോകസഭ തിരഞ്ഞെടുപ്പിന്റെ അവസാനലാപ്പില്‍ യശ്വന്ത് സിന്‍ഹ കൊളുത്തിവിട്ട വിവാദത്തില്‍ പതറി ബി.ജെ.പി.

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് നരേന്ദ്ര മോഡിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാന്‍ പ്രധാനമന്ത്രി വാജ്പേയി തീരുമാനിച്ചിരുന്ന വിവരമാണ് യശ്വന്ത് സിന്‍ഹ പുറത്ത് വിട്ടിരിക്കുന്നത്. അന്ന് രാജി ഭീഷണി മുഴക്കി അദ്വാനി തീര്‍ത്ത കവചമാണ് മോദിക്ക് സംരക്ഷണം തീര്‍ത്തതെന്നും യശ്വന്ത് സിന്‍ഹ വെളിപ്പെടുത്തുന്നു. വാജ്പേയി മന്ത്രിസഭയിലെ കാബിനറ്റ് റാങ്കുള്ള ഈ മുന്‍ കേന്ദ്ര മന്ത്രിയുടെ വാക്കുകള്‍ മോദിയുടെ വഞ്ചനയുടെ ചരിത്രം കൂടിയാണ് നാടിനെ ബോധ്യപ്പെടുത്തുന്നത്.

അവസാന ഘട്ടത്തില്‍ ഈ പ്രചരണം ബി.ജെ.പിയുടെ സാധ്യതകളെ എത്രമാത്രം ബാധിക്കുമെന്ന കാര്യമാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. മോദി എന്ന ബി.ജെ.പിയുടെ തുറുപ്പ് ചീട്ടിനെ പിച്ചി ചിന്താനാണ് യശ്വന്ത് സിന്‍ഹ തന്റെ പ്രതികരണത്തിലൂടെ ലക്ഷ്യമിട്ടത്. ഈ പ്രതികരണം അദ്വാനിയുടെ അറിവോടെയാണോ എന്നാണ് ഇനി അറിയാനുള്ളത്.

അദ്വാനിക്ക് ഇക്കാര്യത്തില്‍ എന്താണ് പ്രതികരണമെന്ന് ചോദിച്ച് മാധ്യമങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം പിടികൊടുക്കാതെ ഒഴിഞ്ഞു മാറിയിരിക്കുകയാണ്.

”ഗുജറാത്ത് കലാപം നേരിടുന്നതില്‍ പരാജയപ്പെട്ട മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്നായിരുന്നു പ്രധാനമന്ത്രി വാജ്‌പേയിയുടെ തീരുമാനം. അന്ന് അഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ അദ്വാനി മോഡിയെ രാജിവെപ്പിച്ചാല്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഉപേക്ഷിക്കുമെന്ന് ഭീഷണിമുഴക്കുകയായിരുന്നു” ഇതോടെയാണ് വാജ്‌പേയി നിലപാടുമാറ്റിയതെന്നാണ് യശ്വന്ത് സിന്‍ഹ തുറന്നടിച്ചത്.

ആഭ്യന്തര മന്ത്രിസ്ഥാനം പോലും ഉപേക്ഷിച്ച് മോഡിയുടെ മുഖ്യമന്ത്രി സ്ഥാനം സംരക്ഷിച്ച രാഷ്ട്രീയ ഗുരുനാഥന്‍ എല്‍.കെ അദ്വാനിയെ അതിക്രൂരമായി അവഗണിക്കുകയും രാഷ്ട്രീയരംഗത്തുനിന്നുതന്നെ നിഷ്‌ക്കാസനം ചെയ്യിക്കുന്ന ക്രൂരതയാണ് മോഡി തിരികെ നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്വാനിക്ക് ഗാന്ധി നഗറില്‍ സീറ്റ് പോലും നിഷേധിച്ചു. 1998മുതല്‍ അഞ്ചു തവണ ഗാന്ധിനഗറില്‍ നിന്നും എം.പിയായ അദ്വാനിയെ വെട്ടിനിരത്തി പകരം വിശ്വസ്ഥനായ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് സീറ്റു നല്‍കിയാണ് മോഡി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് 91 വയസുകാരനായ അദ്വാനിയെ രാഷ്ട്രീയത്തില്‍ നിന്നും തുടച്ചുനീക്കിയത്.

രണ്ട് എം.പിമാരുമായി പാര്‍ലമെന്റിന്റെ മൂലക്കൊതുങ്ങിയ ബി.ജെ.പിയെ രാജ്യത്തെ പ്രധാന രാഷ്ട്രീയ ശക്തിയാക്കിയ നേതാവാണ് ലാല്‍ കിഷന്‍ അദ്വാനി എന്ന ആര്‍.എസ്.എസിന്റെ പഴയ ഈ പടക്കുതിര. നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രി പദമേറാനുള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച നേതാവാണ് അദ്വാനി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് അദ്വാനി നടത്തിയ രഥയാത്രയും രാമജന്‍മഭൂമി പ്രക്ഷോഭവുമാണ് കോണ്‍ഗ്രസിന്റെ മേധാവിത്വം തകര്‍ത്ത് ബി.ജെ.പിക്ക് രാജ്യഭരണം സമ്മാനിച്ചത്. ഉത്തരേന്ത്യയെ ഇളക്കി മറിച്ച് അദ്വാനി നടത്തിയ രഥയാത്രയുടെ സഹായിയായിരുന്നു നരേന്ദ്രമോഡി.

ജനസംഘത്തിലൂടെയും ജനതാപാര്‍ട്ടിയിലൂടെയും ഒടുവില്‍ ബി.ജെ.പിയിലൂടെയും രാജ്യത്ത് ഹിന്ദുത്വവികാരമുയര്‍ത്തി ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് അദ്വാനിയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളായിരുന്നു. രണ്ടു തവണയും ഭൂരിപക്ഷം തികയാതെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കേണ്ടി വന്ന എ.ബി വാജ്‌പേയിയെ 303 സീറ്റുകളുടെ ഭൂരിപക്ഷവുമായി 1999തില്‍ പ്രധാനമന്ത്രിയാക്കിയത് അദ്വാനിയുടെ തന്ത്രങ്ങളായിരുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ അദ്വാനിക്ക് ഉപപ്രധാനമന്ത്രി സ്ഥാനം ലഭിച്ചു. ബി.ജെ.പിയിലെ രാമലക്ഷ്മണന്‍മാരായാണ് വാജ്‌പേയിയും അദ്വാനിയും വാഴ്ത്തപ്പെട്ടത്. അന്ന് ബി.ജെ.പിയിലെ അധികാര കേന്ദ്രങ്ങളുടെ നാലയലത്തുപോലും മോഡി ഉണ്ടായിരുന്നില്ല.

തന്റെ പ്രിയ ശിഷ്യനായ നരേന്ദ്രമോഡിയെ വാജ്‌പേയിയുടെ എതിര്‍പ്പുപോലും അവഗണിച്ച് വളര്‍ത്തികൊണ്ടുവന്നത് അദ്വാനിയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായ കേശുഭായി പട്ടേലിനെ ഒതുക്കാന്‍ മോഡിയെ 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത് അദ്വാനിയായിരുന്നു. അദ്വാനിയുടെ വിനീത വിധേയനായി നിന്നാണ് മോഡി അഞ്ചു തവണയും അദ്വാനിയെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും വിജയിപ്പിച്ച് പാര്‍ലമെന്റിലേക്കയച്ചിരുന്നു.

പാക്കിസ്ഥാന്‍ സന്ദര്‍ശനത്തില്‍ മുഹമ്മദലി ജിന്നയെ അദ്വാനി പ്രകീര്‍ത്തിച്ചതാണ് ആര്‍.എസ്.എസിന്റെ എതിര്‍പ്പും അമര്‍ഷവും ക്ഷണിച്ചുവരുത്തിയിരുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന അദ്വാനി 2016ല്‍ മത്സരിക്കേണ്ടതില്ലെന്നും ആര്‍.എസ്.എസ് നിലപാടെടുത്തു. ഇതോടെ ആദ്വാനിയും ആര്‍.എസ്.എസും ഇടഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍.എസ്.എസ് ഉയര്‍ത്തികാട്ടിയത് ഇതോടെയാണ്. ഭരണം ലഭിച്ച് മോഡി പ്രധാനമന്ത്രിയായതോടെ അദ്വാനി ബി.ജെ.പി രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും ഒതുക്കപ്പെട്ടു. മന്ത്രിസഭയില്‍പോലും പങ്കാളിത്തം നല്‍കാതെ ബി.ജെ.പി എം.പിയായി ലോക്‌സഭയില്‍ മൂകനായി ഇരുത്തപ്പെട്ടു. പൊതുചടങ്ങുകളില്‍ പോലും അദ്വാനിക്ക് മുഖം നല്‍കാതെ മോഡി അപമാനിച്ചു. അമിത്ഷാ ബി.ജെ.പി അധ്യക്ഷനായതോടെ അദ്വാനിയുടെ ഒറ്റപ്പെടല്‍ പൂര്‍ണ്ണവുമായി.

അദ്വാനിക്കു വേണ്ടി സംസാരിക്കാന്‍ മന്ത്രിസഭയില്‍ സുഷമസ്വരാജ് മാത്രമാണുണ്ടായിരുന്നത്. പഴയ സഹപ്രവര്‍ത്തകന്‍ യസ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ തുറന്നുകാട്ടിയത് മോഡിയുടെ മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാന്‍ അഭ്യന്തരമന്ത്രിപദംപോലും വലിച്ചെറിയാന്‍ മടികാട്ടാത്ത അദ്വാനിയുടെ ആത്മാര്‍ത്ഥതയെയാണ്. ഒപ്പം മനസാക്ഷിയില്ലാതെ അദ്വാനിയെ വെട്ടിനിരത്തിയ മോഡിയുടെ വഞ്ചനയുടെ ചരിത്രവും ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നു..

മോഡിക്കായി വാരണാസി സീറ്റ് ഒഴിഞ്ഞുകൊടുത്ത മുതിര്‍ന്ന നേതാവ് മുരളീമനോഹര്‍ ജോഷിക്കും ഇത്തവണ മോഡി ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളെയെല്ലാം വെട്ടിനിരത്തി ബി.ജെ.പിയില്‍ എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്തിയാണ് മോഡി- അമിത്ഷാ കൂട്ടുകെട്ട് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്. എന്നാല്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടാല്‍ രാഷ്ട്രീയ വഞ്ചനകള്‍ക്ക് മോഡി ഏറ്റുവാങ്ങേണ്ടിവരുന്ന വലിയ തിരിച്ചടിയായിത്തന്നെ അത് മാറും.

Top