കൊച്ചി: മയാളികളായ 15 പേരെ ഐ എസിലേക്ക് കടത്തിയ കേസില്‍ യാസ്മിന്‍ മുഹമ്മദ്ദിന് ഏഴു വര്‍ഷം കഠിന തടവും, 25,000 രൂപ പിഴയും. കാസര്‍കോഡ് നിന്ന് ആളുകളെ അഫ്ഗാനിലേക്ക് കടത്തിയെന്നാണ് കേസ്. ബിഹാര്‍ സ്വദേശിനിയാണ് യാസ്മിന്‍ മുഹമ്മദ്. കേസിലെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐ.എസ്. കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസാണിത്.
എന്‍.ഐ.എ. 2016-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളാ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. വിചാരണയുടെ ഭാഗമായി 52 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയെയും കോടതി വിസ്തരിച്ചു.
യാസ്മിന്‍ മകനോടൊപ്പം അഫ്ഗാനിസ്താനിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോള്‍ 2016 ജൂലായ് 30-നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പൊലീസിന്റെ പിടിയിലാകുന്നത്. മലയാളികളെ ഐ.എസ്. സ്വാധീനവലയത്തിലെത്തിച്ചെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിന്‍. അബ്ദുല്‍ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്താനിലാണ്. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താന്‍ എന്‍.ഐ.എ. ഇന്റര്‍പോളിന്റെ സഹായത്തോടെ ശ്രമം തുടരുകയാണ്.