രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: യശ്വന്ത് സിൻഹ ഇന്ന് പത്രിക നൽകും

ഡൽഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ്, തൃണമൂൽ, ഇടത് പാർട്ടികൾ അടക്കം പ്രതിപക്ഷ പാർട്ടി നേതാക്കളും സിൻഹയെ അനുഗമിക്കും. ഉച്ചയ്‌ക്ക് 12.15ന് രാജ്യസഭാ സെക്രട്ടറി ജനറലിന് പത്രിക നൽകും. പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്ന് തന്ത്രങ്ങൾ ചർച്ച ചെയ്ത ശേഷം മാധ്യമങ്ങളുമായി സംസാരിക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരത്തേക്കാൾ, സർക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനുള്ള ചുവടുവെപ്പാണെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. സർക്കാർ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടാകണം എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്നത്. ബിജെപി ദ്രൗപതി മുർമുവിനെ ഉയർത്തിക്കാട്ടുന്നത് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ല. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണ്. ഇന്ത്യയെ സംരക്ഷിക്കാൻ ജനം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രപതി ഭവനിൽ മറ്റൊരു റബ്ബർ സ്റ്റാമ്പ് ഉണ്ടെങ്കിൽ അത് വലിയ ദുരന്തമായിരിക്കുമെന്നും യശ്വന്ത് സിൻഹ പറഞ്ഞു. ബിജെപി എംപിയായ മകൻ ജയന്ത് സിൻഹയുടെ പിന്തുണ ലഭിക്കാത്തതിന്റെ പേരിൽ താൻ ധർമ്മ സങ്കടത്തിലല്ലെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മന്ത്രിസഭയിൽ അം​ഗമായിരുന്നു യശ്വന്ത് സിൻഹ.

Top