യമുന നദിയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍; പ്രളയ ഭീതിയില്‍ ഡല്‍ഹി, നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഡല്‍ഹി: യമുന നദിയിലെ ജലനിരപ്പ് 45 വര്‍ഷത്തിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍. 207.55 മീറ്ററാണ് ഇപ്പോള്‍ ജലനിരപ്പ്. 45 വര്‍ഷം മുന്‍പ് 207.49 മീറ്റര്‍ വരെയാണ് ജലനിരപ്പ് ഉയര്‍ന്നത്. നദീതീരത്തെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഡല്‍ഹിയില്‍ പലഭാഗത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് പ്രളയമുണ്ടാകുന്നത് ലോകത്തിനു നല്ല സന്ദേശമായിരിക്കില്ല നല്‍കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ കേജ്രിവാള്‍ പറഞ്ഞു.

”ഹത്‌നികുണ്ഡ് അണക്കെട്ടില്‍നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണം. വരും ആഴ്ചകളില്‍ ഡല്‍ഹിയില്‍ ജി20 യോഗം നടക്കാന്‍ പോകുകയാണ്. ദുരന്തത്തില്‍നിന്നു ജനത്തെ ഒരുമിച്ചുനിന്നു രക്ഷിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.

രണ്ട് ദിവസമായി ഡല്‍ഹിയില്‍ മഴ പെയ്യുന്നില്ലെങ്കിലും യമുനയിലെ ജലനിരപ്പ് ഉയരുകയാണ്. ഹത്‌നികുണ്ഡ് ബാരേജില്‍നിന്ന് വെള്ളം ഒഴുക്കിവിടുന്നതുകൊണ്ടാണ് ജലനിരപ്പ് കുറയാത്തത്. അതിനാല്‍ കേന്ദ്രം അടിയന്തരമായി വിഷയത്തില്‍ ഇടപെടണം”- കേജ്രിവാള്‍ ആവശ്യപ്പെട്ടു. സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം വിളിച്ചു.

പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാംപുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകള്‍ ഡല്‍ഹി സര്‍ക്കാര്‍ തുറന്നു. വെള്ളക്കെട്ടുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ദ്രുതഗതിയില്‍ പരിഹരിക്കുമെന്നും അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി.

Top