ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി രണ്ട് വർഷം കൊണ്ട് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത 5 ജി സ്‌മാർട്ട് ഫോണുകളുടെ കണക്ക് പുറത്ത്. 7 ദശലക്ഷത്തിലധികം ഫോണുകൾ കയറ്റുമതി ചെയ്‌തെന്നാണ് കണക്കുകൾ പറയുന്നത്. 2020 മെയ് മുതൽ 2022 ജൂൺ വരെ കണക്കുകളാണ് ഷവോമി കമ്പനി പുറത്ത് വിട്ടത്. ഇന്ത്യയിൽ ഒന്നിലധികം നികുതി വെട്ടിപ്പ് ആരോപണങ്ങൾ നേരിടുന്ന കമ്പനിയാണ് ഷവോമി.
ഉപഭോക്താക്കളുടെ താൽപ്പര്യത്തിന്റെ തെളിവാണ് ഇതെന്നാണ് ഷവോമി കമ്പനി ട്വീറ്റ് ചെയ്തത്. രാജ്യത്ത് വരാനിരിക്കുന്ന 5 ജി യുഗത്തിലേക്കുള്ള മാറ്റത്തെ അതിവേഗം സ്വീകരിക്കയാണ് ഇന്ത്യ എന്നും കമ്പനിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിൽ നന്ദി ഉണ്ടെന്നും കമ്പനി ട്വീറ്റിൽ പറയുന്നു. 2022 ലെ രണ്ടാം പാദത്തിൽ ഇന്ത്യയിലേക്കുള്ള 5 ജി സ്‌മാർട്ട്‌ഫോണുകളുടെ കയറ്റുമതിയിൽ രണ്ടാം സ്ഥാനമായിരുന്നു ഷവോമിക്ക് ഉണ്ടായിരുന്നത്.
2022 ഏപ്രിലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഷവോമി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 5,555 കോടിയിലധികം രൂപ പിടിച്ചെടുത്തു.കമ്പനിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയിനിനെയും ഇഡി ചോദ്യം ചെയ്തു. കമ്പനി നടത്തിയ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ വകുപ്പുകൾ പ്രകാരം അന്വേഷണം ആരംഭിച്ചതായി ഇഡി അറിയിക്കുകയും ചെയ്തു.