ജി 20 ഉച്ചകോടിയില്‍ നിന്ന് ഷീ ജിന്‍ പിങ് വിട്ടുനിന്നേക്കും

ദില്ലി: ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എത്തുന്നതില്‍ അനിശ്ചിതത്വം.ഉച്ചകോടിക്ക് പ്രധാനമന്ത്രി ലി ചിയാങിനെ നിയോഗിക്കാന്‍ ഷി ജിന്‍പിങ് ആലോചിക്കുന്നു എന്നാണ് സൂചന. ഉച്ചകോടി കഴിയും വരെ അതിര്‍ത്തി വിഷയത്തില്‍ സംയമനം പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജി20 ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ യാത്രയെക്കുറിച്ചും അനിശ്ചിതത്വം തുടരുന്നത്. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഷി ജിന്‍പിങിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിന്‍പിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷം ചൈനീസ് ഭൂപടത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈന തര്‍ക്കം മുറുകിയിരുന്നു.

ബ്രിക്‌സ് ഉച്ചകോടിക്കിടെ അതിര്‍ത്തിയിലെ പിന്‍മാറ്റത്തിന് ധാരണയുണ്ടായെങ്കിലും ഇതും നടപ്പായിട്ടില്ല. റഷ്യന്‍ പ്രസിഡന്റും എത്താത്ത സാഹചര്യത്തില്‍ ദില്ലിയില്‍ അമേരിക്കന്‍ മേധാവിത്വം പ്രകടമാകും എന്ന ആശങ്കയും ചൈനയ്ക്കുണ്ട്. ഇതെല്ലാം ഷി ജിന്‍പിങ് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്ക്കാനുള്ള സാധ്യത കൂട്ടുകയാണ്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് പകരം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യ, മെക്‌സിക്കോ, ഒമാന്‍ എന്നിവ ഒഴികെ എല്ലാ രാജ്യങ്ങളുടെയും തലവന്‍മാര്‍ തന്നെ ഉച്ചകോടിക്കെത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷി ജിന്‍പിങും വിട്ടു നിന്നാല്‍ ഉച്ചകോടി വന്‍ സംഭവമാക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തില്‍ രാഹുല്‍ ഗാന്ധി സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ടെങ്കിലും തല്ക്കാലം സംയമനം പാലിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ജി20 ഉച്ചകോടി വരെ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ധാരണ.

Top