ഷി ജിന്‍പിങ് മഹാബലിപുരത്ത്; ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും, പ്രതിപക്ഷ നേതാക്കളെ കാണില്ല

ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്‌നാട്ടിലെത്തി. വിമാനമാര്‍ഗം ചെന്നൈയിലെത്തിയ ഷി ജിന്‍പിങിനെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി.

മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്. ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ആ ഹോട്ടലിലാണുള്ളത്. ഇന്ന് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്ക്കു മുമ്പില്‍ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും. ജമ്മു കശ്മീര്‍ വിഷയം മോദി-ജിന്‍പിങ് ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് സൂചന.ഷി ജിന്‍പിങ് പ്രതിപക്ഷ നേതാക്കളെ കാണില്ലെന്നാണ് വിവരം. ഇടതു നേതാക്കള്‍ക്കും കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല.

അതേസമയം,ചൈനീസ് പ്രസിഡന്റ് എത്തുന്ന ചെന്നൈയിലെ ഹോട്ടലിന് മുന്നില്‍ ടിബറ്റന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമുണ്ടായി. കറുത്ത കൊടികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. തുടര്‍ന്ന് തെന്‍സില്‍ സുനന്ത്യു അടക്കം 42 ടിബറ്റന്‍ സ്വദേശികള്‍ കരുതല്‍ കസ്റ്റഡിയിലാണ്.

മോദി- ഷി ജിന്‍ പിങ് അനൗദ്യോഗിക ഉച്ചകോടിക്ക് വേദിയാകുന്ന മഹാബലിപുരത്തിന് സുരക്ഷയേകാന്‍ വമ്പന്‍ സന്നാഹങ്ങളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള മഹാബലിപുരത്ത് അര്‍ധസൈനിക വിഭാഗത്തിന് പുറമേ 5000ത്തിലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്

നാവികസേന, തീരസംരക്ഷണ സേന എന്നിവര്‍ മഹാബലിപുരത്തിന് സമീപത്ത് സുരക്ഷയൊരുക്കി യുദ്ധക്കപ്പലുകളും വിന്യസിച്ചുകഴിഞ്ഞു. ഇരുനേതാക്കളുടെയും ചര്‍ച്ചയും സന്ദര്‍ശനവും കഴിയുന്നതുവരെ 800 സുരക്ഷാ ക്യാമറകളുടെ നിരീക്ഷണത്തിന്‍ കീഴിലായിരിക്കും പ്രദേശം.

മഹാബലിപുരത്തെ ചരിത്രം ഓര്‍മ്മപ്പെടുത്തിയുള്ള ഉച്ചകോടി ഷിജിന്‍പിങ് നരേന്ദ്ര മോദി ബന്ധം കൂടുതല്‍ ഊഷ്മളമാക്കും എന്ന പ്രതീക്ഷയിലാണ് വിദേശകാര്യമന്ത്രാലയം.

ഇന്ത്യയുമായുള്ള ഭിന്നതകള്‍ മാറ്റി വച്ച് സൗഹൃദത്തോടെ മുന്നേറാന്‍ ശ്രമിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ചൈന വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ ചൈന വീണ്ടും നിലപാട് മാറ്റിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. യുഎന്‍ രക്ഷാസമിതിയില്‍ പാക് അനുകൂല നിലപാട് സ്വീകരിച്ച ചൈന, പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഷീ ജിന്‍പിങ് ഇറക്കിയ പത്രക്കുറിപ്പില്‍ ചൈന വീണ്ടും നിലപാട് മാറ്റി. കശ്മീര്‍ ആഭ്യന്തര പ്രശ്നമെന്നും, വിഷയം ഷീ ജിന്‍പിങ് ഉന്നയിച്ചാല്‍ മാത്രം വിശദീകരണം നല്‍കാമെന്ന നിലപാടിലാണ് ഇന്ത്യ.

Top