ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പ്രാരംഭ കേന്ദ്രമായ വുഹാന്‍ അതിജീവനത്തിന്റെ പാതയിലേക്ക്. വുഹാന്‍ പഴയപോലെ വീണ്ടും സജ്ജീവമാകുന്നു. യാത്രാനിയന്ത്രണങ്ങള്‍ ഭാഗീകമായി പിന്‍വലിച്ചതോടെ നഗരം വീണ്ടും സജ്ജീവമായി. വുഹാനിലെ ജനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത മൂന്നു മാസങ്ങളിലൂടെയാണ് കടന്നുപോയത്.
നൂറുകണക്കിന് പ്രിയപ്പെട്ടവരെ കൊവിഡ്19 എന്ന മഹാമാരി കൊണ്ടുപോയി. തടങ്കലിലെന്ന പോലെയുള്ള ജീവിതത്തില്‍ ഉറ്റവരുമായി പിരിഞ്ഞിരിക്കേണ്ടിവന്നതിന് പുറമേ രോഗം പരത്തിയവരെന്ന വിവേചനം വേറെയും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിവരെ കൊറോണയെ വുഹാന്‍ വൈറസെന്ന് വിളിച്ചു. ഇത്തരത്തിലുള്ള അവഹേളനത്തിനും വിമര്‍ശനത്തിനും വിവേചനത്തിനുമൊടുവില് അതിജീവനത്തിന്റെ പുതിയ പ്രഭാതത്തിലേക്കാണ് വഹാന്‍ മിഴികള്‍ തുറക്കുന്നത്.
മൂന്നു മാസങ്ങളായി നിശബ്ദമായിരുന്ന വുഹാന്റെ നിരത്തുകളില്‍ വീണ്ടും വാഹനങ്ങള്‍ ചീറിപപ്ായാന് തുടങ്ങി. മെട്രോകളില്‍ തിരക്കായി വരുന്നു. മനുഷ്യര്‍ വീണ്ടും അടുത്തിടപഴകിത്തുടങ്ങുന്നു. തിരിച്ചുകിട്ടിയ സ്വാതന്ത്യം ആസ്വദിച്ച് പുതുജീവിതത്തിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഇവിടത്തുകാര്‍.
അവശേഷിക്കുന്ന നിയന്ത്രണങ്ങള്‍ കൂടി അടുത്തമാസം ആദ്യം എടുത്തുകളയുമെങ്കിലും ഒരിക്കലുണ്ടായ അനുഭവത്തില്‍ വുഹാന്‍ മുന്‍കരുതലിന്റെ പാഠങ്ങള്‍ മറക്കുന്നില്ല. ശരീര ഊഷ്മാവ് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നഗരത്തില്‍ പലയിടത്തുമുണ്ട്. പൊതുവിടങ്ങളെല്ലാം കൂടെക്കൂടെ അണുവിമുക്തമാക്കും. നഗരത്തിന് പുറത്തേക്ക് പോകാന്‍ അനുവാദമായിട്ടില്ലെങ്കിലും ഈ സ്വാതന്ത്രം വുഹാനില്‍ പുതുപ്രതീക്ഷയാണ് കൊണ്ടുവന്നിരിക്കുന്നത്.