സാത്താനെ ആരാധിക്കല്‍ ; 21 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച ദമ്പതികളെ കുറ്റവിമുക്തരാക്കി

വാഷിങ്ടണ്‍: സാത്താനെ ആരാധിച്ചു എന്ന കുറ്റത്തിന് 21 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച ദമ്പതികളെ കുറ്റവിമുക്തരാക്കി കോടതി.

ഇവര്‍ക്ക് നഷ്ടപരിഹാരമായി 3.4 മില്യണ്‍ ഡോളര്‍ (ഏകദേശം 21 കോടിയോളം രൂപ) നല്‍കാനും കോടതി ഉത്തരവായി.

അമേരിക്കക്കാരായ ഫ്രാന്‍ കെല്ലറും, ഡാന്‍ കെല്ലറുമാണ് 21 വര്‍ഷത്തെ ശിക്ഷയ്ക്കു ശേഷം നിരപരാധികളാണെന്നു തെളിഞ്ഞത്.

ഡേ കെയര്‍ നടത്തിപ്പുകാരായിരുന്ന ദമ്പതികള്‍ സാത്താന്‍ ആരാധനയുടെ ഭാഗമായി കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്തുവെന്നായിരുന്നു കേസ്.

1992-ലാണ് ഇരുവരും ജയിലിലായത്. എന്നാല്‍ പിന്നീടു നടന്ന അന്വേഷണത്തില്‍ കുറ്റകൃത്യങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

പെരുമാറ്റവൈകല്യമുള്ള ഒരു മൂന്നുവയസ്സുകാരിയാണ് ദമ്പതികള്‍ക്കെതിരെ ആദ്യം ആരോപണമുയര്‍ത്തിയത്. തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡേ കെയര്‍ സെന്റര്‍ അടച്ചുപൂട്ടുകയായിരുന്നു.

2013-ല്‍ ജയില്‍ മോചിതരായെങ്കിലും ഇരുവരും നിരപരാധികളാണെന്ന വിധി ഇക്കഴിഞ്ഞ ജൂണിലാണ് പുറത്തെത്തിയത്.

നഷ്ടപരിഹാരത്തുക ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫ്രാന്‍ പറഞ്ഞു. ജയില്‍ മോചിതരായ ശേഷം കടുത്ത ദാരിദ്ര്യത്തിലായിരുന്നു ജീവിതമെന്നും ക്രിമിനല്‍ പശ്ചാത്തലത്തിന്റെ രേഖകള്‍ ഉള്ളതിനാല്‍ ജോലികളും ലഭിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top