തിരിച്ചടിച്ച് കേന്ദ്രം; മോദിയ്ക്കെതിരെ ലേഖനമെഴുതിയ ആതിഷ് തസീറിന്റെ പൗരത്വ കാര്‍ഡ് റദ്ദാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ടൈം മാഗസിനില്‍ ലേഖനമെഴുതിയ ആതിഷ് തസീറിന്റെ പൗരത്വ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.ആതിഷിന്റെ പിതാവ് പാകിസ്താനില്‍ ജനിച്ചയാളാണെന്ന് കാണിച്ചാണ് പൗരത്വം റദ്ദാക്കിയത്.

കഴിഞ്ഞ മെയ് മാസത്തില്‍ ടൈം മാസികയില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച് ആതിഷ് എഴുതിയ ലേഖനം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.അതേസമയം തനിക്ക് വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമായ സമയം തന്നില്ലെന്ന് ആതിഷ് പറഞ്ഞു.

പിതാവിന്റെ ജന്മസ്ഥലം പാകിസ്ഥാന്‍ എന്നാണ് ആതിഷ്‌രേഖപ്പെടുത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് നിലനിര്‍ത്തുന്നതില്‍ ആതിഷ് പരാജയപ്പെട്ടു. അതോടെ പൗരത്വ നിയമ പ്രകാരം ആതിഷിന് ഒ.സി.ഐ കാര്‍ഡിനുള്ള അര്‍ഹത നഷ്ടമായതായി ആഭ്യന്തരമന്ത്രാലയ വക്താവ് വസുധ ഗുപ്ത പ്രതികരിച്ചു.

വിദേശത്തുള്ളവര്‍ക്ക് നിരവധി തവണ ഇന്ത്യയില്‍ വരാനും, എത്ര കാലത്തേക്ക് രാജ്യത്ത് നില്‍ക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇതുവരെ ഉണ്ടായതിനേക്കാള്‍ വലിയ വിഭാഗീയതയാണ് നരേന്ദ്രമോദിക്ക് കീഴില്‍ നേരിടുന്നതെന്നായിരുന്നു ആതിഷിന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നത്. ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്‌ഫോടനക്കേസ് ആരോപണവിധേയയായ പ്രാഗ്യാസിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇവയെല്ലാം ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്ലീന്‍ സിങിന്റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍. ടൈം മാഗസിനിലെ ലേഖനം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ആതിഷ് വിധേയനായിരുന്നു.പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നാണ് തസീറിന്റെ ലേഖനത്തെ ബിജെപി വിമര്‍ശിച്ചത്.

Top