ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഇന്ന്

ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ മെയ് മാസം നടക്കേണ്ട തെരഞ്ഞെടുപ്പാണ് പലതവണ മാറ്റിവെച്ചതിനു ശേഷം ഇന്ന് നടക്കുന്നത്. ഇന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. റെസലിംഗ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ അടുത്ത അനുയായികള്‍ മത്സരിക്കുന്നുണ്ട്.

മെയ് മാസത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതോടെ ജൂലൈ നാലിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂണിറ്റുകളില്‍ നിന്നു പരാതി ഉയര്‍ന്നതോടെ അത് ജൂലൈ 11-ലേക്കു മാറ്റുകയായിരുന്നു. പിന്നീട് ഡബ്ല്യുഎഫ്ഐ അംഗത്വം നിഷേധിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി അസം റെസ്ലിംഗ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് വീണ്ടും സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് ഓഗസ്റ്റ് 11നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്.ഡബ്ല്യുഎഫ്ഐ തെരഞ്ഞെടുപ്പ് നടത്താന്‍ നല്‍കിയ 45 ദിവസത്തെ സമയപരിധി ജൂണ്‍ 17ന് അവസാനിച്ച സാഹചര്യത്തിലാണ് യുഡബ്ല്യുഡബ്ല്യു നടപടിയെടുത്തത്.ബ്രിജ് ഭീഷണെ പിന്തുണയ്ക്കുന്ന 18 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഗുസ്തി താരങ്ങളുടെ ആവശ്യപ്രകാരം ബ്രിജ് ഭൂഷണിന്റെ കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്നില്ല.

ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗിക ആരോപണം ഉന്നയിച്ചതോടെയാണ് ഭരണസമിതി വലിയ വിവാദത്തില്‍പ്പെടുന്നത്. ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഗുസ്തി താരങ്ങളുടെ പിന്തുണയോടെ മുന്‍ ഗുസ്തി ചാംപ്യനായ അനിത ഷെറോന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ബ്രിജ്ഭൂഷണ്‍ അനുകൂലിയായ സഞ്ജയ് കുമാര്‍ സിങ് ആണ് പ്രധാന എതിരാളി. രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ ഡല്‍ഹിയിലാണ് വോട്ടെടുപ്പ്. അതിനിടെ ഗുസ്തി താരങ്ങള്‍ ഇന്ന് വൈകിട്ട് നാലരയ്ക്ക് വാര്‍ത്ത സമ്മേളനം വിളിച്ചു.

Top