ബ്രിജ് ഭൂഷൻ പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ഗുസ്തി താരങ്ങളുടെ മൊഴി

ദില്ലി: പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങളിൽ രണ്ട് പേർ മൊഴി നൽകിയതായി റിപ്പോർട്ട്. പ്രായപൂർത്തിയായ രണ്ടു താരങ്ങളാണ് മൊഴി നൽകിയത്. ഇത് തങ്ങൾക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും മൊഴിയിൽ പറയുന്നു. പരാതിയിൽ ഇതുവരെ നാല് പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

പോക്സോ കുറ്റം ചുമത്തി കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യാൻ പോലും ദില്ലി പോലീസ് തയ്യാറായിട്ടില്ല. മുഴുവൻ പരാതിക്കാരുടെ മൊഴിയും ഈയാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് പറയുന്നു. അന്വേഷണം പൂർത്തിയാകും വരെ താരങ്ങൾ ക്ഷമിക്കണമെന്നാണ് കായിക മന്ത്രി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടത്. പരാതി നൽകിയിട്ട് രണ്ടാഴ്ചയും, പരാതിയിൽ ദില്ലി പോലീസ് കേസെടുത്തിട്ട് ഒരാഴ്ചയും പിന്നിടുകയാണ്.

ലൈംഗിക ആരോപണ വിധേയനായ ബ്രിജ് ഭൂഷണിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ ലോക്സഭാ സ്പീക്കർക്ക് കത്തയച്ചു. നാളെ മുതൽ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ വനിതാ സംഘടനകൾ സംയുക്തമായി പ്രതിഷേധിക്കും. ജന്തർ മന്തറിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ പ്രതികരണം. ഗുസ്തി താരങ്ങൾ രാജ്യത്തിന് നിരവധി നേട്ടങ്ങൾ കൊണ്ടുവന്നവരാണെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ഗാംഗുലി പറഞ്ഞു.

Top