ഗുസ്തി താരങ്ങളുടെ പരാതി; ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ദില്ലി: ഗുസ്തി താരങ്ങളുടെ പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പൊലീസ്. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ കേസ് നിലനില്‍ക്കില്ല എന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ആരോപണങ്ങള്‍ക്ക് തെളിവില്ല. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നും ഡല്‍ഹി പൊലീസ് വാദിച്ചു.

ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഗുസ്തി താരങ്ങള്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ മറ്റ് സമര പരിപാടികളിലേക്ക് കടക്കാതിരുന്നത്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പൊലീസിന് ഗുസ്തി താരങ്ങള്‍ തെളിവുകള്‍ കൈമാറിയിരുന്നു. ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ താരങ്ങളില്‍ നാലുപേരും തങ്ങളുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജൂണ്‍ 15 വരെ സമരം വെച്ചിരുന്നു. ആ കാലാവധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.

 

ബ്രിജ് ഭൂഷണെതിരായ പരാതി വ്യാജമെന്ന് പ്രായപൂര്‍ത്തിയാവാത്ത താരത്തിന്റെ പിതാവ് പറഞ്ഞിരുന്നു. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി. വാര്‍ത്ത ഏജന്‍സിയായ പിടിഐയോടാണ് പ്രതികരണം.

ദേശീയ ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിന് കാരണം ബ്രിജ് ഭൂഷണ്‍ ആയിരുന്നു. അതിന്റ വൈരാഗ്യത്തിനാണ് പരാതി നല്‍കിയത്. ഏഷ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സില്‍ മകള്‍ക്ക് യോഗ്യത ലഭിക്കാത്തതില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. അതിനാലാണ് വ്യാജ പരാതി എന്ന് വെളിപ്പെടുത്തുന്നത് എന്നും പിതാവ് പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ മൊഴി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തിതാരം മാറ്റിയത് കടുത്ത സമ്മര്‍ദം മൂലമാണെന്ന് സാക്ഷി മാലിക് പറഞ്ഞിരുന്നു. കേസില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കടുത്ത സമ്മര്‍ദമാണ് തങ്ങള്‍ അനുഭവിക്കുന്നതെന്ന് സാക്ഷി മാലികും ബജ്രംഗ് പുനിയയും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പരാതി ഉന്നയിക്കുകയും സമരം ചെയ്യുകയും ചെയ്ത ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്താന്‍ ബ്രിജ് ഭൂഷണ് ആളുകളുണ്ട്. സമ്മര്‍ദത്തിന് വഴങ്ങിയാണ് ആ പെണ്‍കുട്ടി ബ്രിജ് ഭൂഷണെതിരായ മൊഴി മാറ്റിപ്പറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് കടുന്ന മാനസികസമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു

 

Top