‘തനിക്കു ലഭിച്ച പുരസ്കാരങ്ങൾ തിരികെ നൽകുന്നു’; മോദിക്ക് തുറന്ന കത്തയച്ച് വിനേഷ് ഫോഗട്ട്

ന്യൂഡൽഹി : ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ പ്രതിഷേധത്തിന്റ ഭാഗമായി വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്, പത്മശ്രീ തിരികെ നൽകിയ ബജ്‌രംഗ് പുനിയ എന്നിവർക്കു പിന്തുണയുമായി മറ്റൊരു താരം വിനേഷ് ഫോഗട്ടും. തനിക്കു ലഭിച്ച ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് വിനേഷ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച തുറന്ന കത്തിലാണ് വിനേഷ് ഇക്കാര്യം അറിയിച്ചത്.

‘എന്റെ മേജർ ധ്യാൻചന്ദ് ഖേൽരത്‌നയും അർജുന അവാർഡും തിരികെ നൽകുന്നു. ഈ അവസ്ഥയിലേക്ക് ഞങ്ങളെ എത്തിച്ചതിന് സർവശക്തന് ഒരുപാട് നന്ദി’ എന്ന കുറിപ്പോടെയുള്ള കത്ത് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് തവണ സ്വർണം നേടിയ താരത്തിന് 2016ലാണ് അർജുന അവാർഡ് ലഭിച്ചത്. 2020ൽ ഖേൽരത്‌നയും സമ്മാനിച്ചു.

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി ഈ മാസം 21നു തിരഞ്ഞെടുത്തിരുന്നു. ബ്രിജ് ഭൂഷണിന്റെ നിയന്ത്രണത്തിൽ തന്നെ ഫെഡറേഷൻ തുടരുന്നതിൽ പ്രതിഷേധിച്ചാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്‌രംഗ് പുനിയ പത്മശ്രീ തിരിച്ചുകൊടുക്കുകയും ചെയ്തത്.

സമിതിയിലെ 15 അംഗങ്ങളിൽ 13 പേരും ബ്രിജ്ഭൂഷണിന്റെ അനുയായികളാണ്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം കടുത്തതോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡു ചെയ്തു.

Top