ഗുസ്തി താരം സുശീല്‍ കുമാറിനെ ഹരിദ്വാറിലെത്തിച്ച് തെളിവെടുപ്പ് നടത്തും

ന്യൂഡല്‍ഹി: സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ഹരിദ്വാറിലേക്ക് കൊണ്ടുപോയി. സാഗര്‍ റാണയെ കൊലപ്പെടുത്തിയ ശേഷം സുശീല്‍ കുമാര്‍ ഹരിദ്വാറിലേക്കാണ് ആദ്യം കടന്നത്. ഇവിടെയാണ് സുശീല്‍ കുമാര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത്. ഫോണ്‍ വീണ്ടെടുക്കാനും സുശീല്‍ കുമാറിനെ സഹായിച്ചവരെ കണ്ടെത്തുന്നതിനുമാണ് പൊലീസ് ഹരിദ്വാറിലേക്ക് തിരിച്ചത്.

കേസില്‍ സുശീല്‍ കുമാര്‍ ഉള്‍പ്പടെ 13 പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതുവരം ഒമ്പത് പേരാണ് അറസ്റ്റിലായത്. ഒളിവിലുള്ള നാലു പേരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.

അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച ഡല്‍ഹിയിലെ രോഹിണി കോടതി നാല് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.മെയ് നാലിന് രാത്രിയാണ് ഛത്രസാല്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സംഭവത്തിന് ശേഷം ഒഴിവില്‍പോയ സുശീല്‍ കുമാര്‍ പഞ്ചാബില്‍ വെച്ചാണ് പൊലീസ് പിടിയിലാവുന്നത്.

 

Top