‘അയാളെ ടീമിലെത്തിച്ചത് ഏറ്റവും മോശം തീരുമാനം’; മുംബൈ ഇന്ത്യന്‍സിനെതിരെ ബ്രാഡ് ഹോഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ താരലേലത്തില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ സര്‍പ്രൈസ് നീക്കമായിരുന്നു ഇംഗ്ലീഷ് പേസര്‍ ജൊഫ്ര ആര്‍ച്ചറിനെ സ്വന്തമാക്കിയത്. എന്നാല്‍ ഈ നീക്കത്തിനു പിന്നാലെ കടുത്ത വിമര്‍ശനമാണ് മുംബൈ നേരിടുന്നത്. ഏറ്റവും ഒടുവില്‍ ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രാഡ് ഹോഗാണ് വിമര്‍ശനം ഉന്നയിച്ചു രംഗത്തു വന്നിരിക്കുന്നത്.

ആര്‍ച്ചറിനെ സ്വന്തമാക്കിയ തീരുമാനം ഐ.പി.എല്‍ ലേലത്തില്‍ മുംബൈയുടെ ഏറ്റവും മണ്ടന്‍ തീരുമാനമായിപ്പോയെന്നാണ് ഹോഗിന്റെ അഭിപ്രായം. ”ആര്‍ച്ചറിനു വേണ്ടി മുംബൈ എട്ടു കോടി മുടക്കിയത് മണ്ടന്‍ തീരുമാനമായിപ്പോയി. ഒന്നര വര്‍ഷത്തിനിടെ കാല്‍മുട്ടിന് രണ്ടു ശസ്ത്രക്രിയകള്‍ കഴിഞ്ഞയാളാണ് അദ്ദേഹം. ഒരു പേസ് ബൗളറെ സംബന്ധിച്ച് ഇതു സങ്കീര്‍ണമായ പരുക്കാണ്” ഹോഗ് പറഞ്ഞു.

ഇക്കുറി താരലേലത്തില്‍ ഏറ്റവും വിലയേറിയ താരത്തെ സ്വന്തമാക്കിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇന്ത്യന്‍ യുവതാരം ഇഷാന കിഷനെ 15.25 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. താരലേലത്തില്‍ ആകെ 21 താരങ്ങളെയാണ് അവര്‍ ടീമില്‍ എത്തിച്ചത്. നേരത്തെ നായകന്‍ രോഹിത് ശര്‍മ, മധ്യനിര താരം സൂര്യകുമാര്‍ യാദവ്, ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെ അവര്‍ നിലനിര്‍ത്തിയിരുന്നു.

Top