മുംബൈ : മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കും. അതേദിവസം മുതൽ തന്നെ വിശ്വാസികൾക്ക് പ്രവേശനവും അനുവദിക്കും. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. പാലിക്കേണ്ട കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി. രംഗത്തെത്തിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് പ്രചരണവും നടത്തി. പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാടാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും സ്വീകരിച്ചത്. ആരാധാനാലയങ്ങള്‍ ഉടന്‍ തുറക്കുമെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കൂടാതെ, ദീപാവലിക്കു ശേഷം സ്‌കൂളുകള്‍(9-12 ക്ലാസ്സുകള്‍) തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.