ലോകകപ്പ് നിര്‍മ്മാണ പ്രവര്‍ത്തകര്‍ ചൂഷണത്തിനിരയാകുന്നതായി റിപ്പോര്‍ട്ട്

ദോഹ:ലോകകപ്പ് തൊഴിലാളികള്‍ കടുത്ത ചൂഷണം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. 2022 ലോകകപ്പ് നിര്‍മ്മാണ പ്രവര്‍ത്തികളിലേര്‍പ്പെട്ടിരിക്കുന്ന പ്രവാസി തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്യുന്നുവെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നേപ്പാള്‍, ഇന്ത്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്‍പതോളം തൊഴിലാളികളെ ശമ്പളം നല്‍കാതെ മാസങ്ങളോളം പണിയെടുപ്പിച്ച മെര്‍കുറി മെന എന്ന കമ്പനിയെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഖത്തറിലെ കഫാല സംവിധാനം ഉപയോഗിച്ചാണ് നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ മാസം തൊഴില്‍ നിയമത്തില്‍ നിര്‍ണ്ണായക ഭേതഗതി കൊണ്ടു വന്നിരുന്നു. തൊഴില്‍ ഉടമയുടെ അനുമതി ഇല്ലാതെ തന്നെ തൊഴിലാളിക്ക് ഖത്തര്‍ വിട്ടുപോകാമെന്നതായിരുന്നു ഭേദഗതി.

2 മില്ല്യണ്‍ വിദേശ തൊഴിലാളികളാണ് ഖത്തറിലുള്ളത്. ഇതില്‍ നിരവധി പേര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നവരാണ്. തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ പരിശോധിക്കുന്നതിനായി ഏപ്രിലില്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടന ഏപ്രിലില്‍ ഓഫീസ് ആരംഭിച്ചിരുന്നു.

Top