ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 29 റണ്‍സോടെ അജിങ്ക്യാ രഹാനെയും അഞ്ച് റണ്ണുമായി ശ്രീകര്‍ ഭരത്തും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. 48 റണ്‍സെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ഓസീസ് സ്കോറിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ ആദ്യ മൂന്നോവറില്‍ 22 റണ്‍സടിച്ച് നല്ല തുടക്കമാണിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്. കമിന്‍സിനെ ഗില്ലും പിന്നാലെ സ്റ്റാര്‍ക്കിനെ വീണ്ടും രോഹിത്തും ബൗണ്ടറി കടത്തിയതോടെ ഇന്ത്യ ആവേശത്തിലായി. എന്നാല്‍ ആവേശത്തിന് അധികം ആയുസുണ്ടായില്ല. ആറാം ഓവറില്‍ ഗില്‍ കമിന്‍സിനെ ബൗണ്ടറി കടത്തിയതിന് പിന്നാലെ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 26 പന്തില്‍ 15 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സംഭാവന. അടുത്ത ഓവറില്‍ സ്കോട് ബോളന്‍ഡിന്റെ ഓഫ് സ്റ്റംപിലെത്തിയ പന്ത് ലീവ് ചെയ്ത ശുഭ്മാന്‍ ഗില്ലിന് പിഴച്ചു. അകത്തേക്ക് തിരിഞ്ഞ പന്തില്‍ ഗില്ലിന്റെ മിഡില്‍ സ്റ്റംപിളകി.

അടുത്തടുത്ത ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ 30-2ലേക്ക് വീണ ഇന്ത്യ പതറി. നാലാം നമ്പറിലെത്തിയ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 37ല്‍ എത്തിച്ച് ചായക്ക് പിരിഞ്ഞു. എന്നാല്‍ ചായക്ക് പിന്നാലെ ഗില്‍ പുറത്തായതിന്റെ ആക്ഷന്‍ റീപ്ലേ പോലെ കാമറൂണ്‍ ഗ്രീനിന്റെ ലീവ് ചെയ്ത പന്തില്‍ ചേതേശ്വര്‍ പൂജാര ബൗള്‍ഡായി.14 റണ്‍സായിരുന്നു പൂജാരയുടെ സംഭാവന.

വിരാട് കോലി പിടിച്ചു നില്‍ക്കുമെന്ന് കരുതിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അപ്രതീക്ഷിത ബൗണ്‍സില്‍ കോലി സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തി. 14 റണ്‍സായിരുന്നു കോലി നേടിയത്. 71-4ലേക്ക് വീണ ഇന്ത്യയ ജഡേജയും രഹാനെയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി 100 കടത്തി. 71 റണ്‍സിന്റെ കൂട്ടുകെട്ടിന് പിന്നാലെ നേഥന്‍ ലിയോണിന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച് നല്‍കി ജ‍ഡേജയും(48) വീണോതോടെ ഇന്ത്യയുടെ നടുവൊടിഞ്ഞു. കമിന്‍സിന്റെ നോബോളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ രഹാനെ രക്ഷപ്പെട്ടത് ഇന്ത്യക്ക് ആശ്വാസമായെങ്കിലും തള്ളവിരലില്‍ പന്ത് കൊണ്ട രഹാനെ പരിക്കുമായാണ് ബാറ്റ് ചെയ്തത്. ഓസീസിനായി പന്തെറിഞ്ഞ സ്റ്റാര്‍ക്കും കമിന്‍സും ഗ്രീനും ബോളന്‍ഡും ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ 327/3 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഓസീസ് രണ്ടാം ദിനം ലഞ്ചിന് പിന്നാലെ 469ന് ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെന്ന നിലയില്‍ പ്രതിരോധിച്ചു നിന്ന ഓസീസിനെ അലക്സ് ക്യാരിയും പാറ്റ് കമിന്‍സും ചേര്‍ന്ന് 450 കടത്തിയെങ്കിലും ക്യാരിയെ ജഡേജയും കമിന്‍സിനെയും ലിയോണിനെയും സിറാജും വീഴ്ത്തിയതോടെയാണ് ഓസീസ് പോരാട്ടം അവസാനിച്ചത്. ആദ്യ ദിനം സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ദിനം സെഞ്ചുറിയിലെത്തിയ സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഓസീസിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി സിറാജ് നാലു വിക്കറ്റെടുത്തപ്പോള്‍ ഷാര്‍ദ്ദുലും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Top