എയ്ഡന്‍ മാര്‍ക്രത്തിനും ദക്ഷിണാഫ്രിക്കക്കും ലോക റെക്കോര്‍ഡ്; ശ്രീലങ്കയെ 102 റണ്‍സിന് തകര്‍ത്തു

ദില്ലി: ശ്രീലങ്കയെ 102 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക 2023 ഏകദിന ലോകകപ്പില്‍ അരങ്ങേറില്‍. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സാണ് നേടിയത്. ക്വിന്റണ്‍ ഡി കോക്ക് (100), റാസി വാന്‍ ഡര്‍ ഡസ്സന്‍ (108), എയ്ഡന്‍ മാര്‍ക്രം (106) എന്നിവരലുടെ സെഞ്ചുറി കരുത്തിലാണ് ദക്ഷിണാഫ്രിക്ക റണ്‍മല പടുത്തുയര്‍ത്തിയത്. ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോറാണിത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 44.5 ഓവറില്‍ 326ന് എല്ലാവരും പുറത്തായി. ജെറാള്‍ഡ് കോട്‌സീ മൂന്ന് വിക്കറ്റ് വീഴ്ത്തി. കുശാല്‍ മെന്‍ഡിസ് (76), ചരിത് അസലങ്ക (79), ദസുന്‍ ഷനക (68) എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി.

തുടക്കത്തില്‍ തന്നെ തെംബ ബവൂമയുടെ (10) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡി കോക്ക് – വാന്‍ ഡര്‍ ഡസ്സന്‍ സഖ്യം മത്സരത്തിന്റെ ഗതി മാറ്റി. ഡസ്സന്‍ വിക്കറ്റ് പോവാതെ കാത്തപ്പോള്‍ ഡി കോക്ക് അക്രമിച്ച് തന്നെ കളിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 204 റണ്‍സ് കൂട്ടിചേര്‍ത്തു. ഡി കോക്കാണ് ആദ്യം മടങ്ങുന്നത് 84 പന്തുകള്‍ നേരിട്ട ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ 12 ഫോറും മൂന്ന് സിക്‌സും നേടി. വൈകാതെ ഡസ്സനും സെഞ്ചുറി പൂര്‍ത്തിയാക്കി. 110 പന്തില്‍ രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡസ്സന്റെ ഇന്നിംഗ്‌സ്.

മാര്‍ക്രത്തോടൊപ്പം 50 റണ്‍സ് കൂട്ടിചേര്‍ത്താണ് ഡസ്സന്‍ മടങ്ങുന്നത്. തുടര്‍ന്ന് ശ്രീലങ്കന്‍ ബൗളര്‍മാര്‍ മാര്‍ക്രമിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇതിനിടെ ഹെന്റിച്ച് ക്ലാസനും (20 പന്തില്‍ 32) നിര്‍ണായക പ്രകടനം നടത്തി. മാര്‍ക്രത്തോടൊപ്പം 78 റണ്‍സ് ചേര്‍ത്ത ശേഷമാണ് ക്ലാസന്‍ മടങ്ങുന്നത്. വൈകാതെ മാര്‍ക്രം സെഞ്ചുറിയും പൂര്‍ത്തിയാക്കി. 49 പന്തിൽ 100 തികച്ച മാര്‍ക്രം ലോക കപ്പ് ചരിത്രത്തിലെ വേഗതയേറിയ സെഞ്ചുറി എന്ന നേട്ടവും സ്വന്തമാക്കി. 54 പന്തില്‍ മൂന്ന് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

മധുഷങ്കയ്ക്ക് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങുന്നത്. പിന്നീട് ഡേവിഡ് മില്ലര്‍ – മാര്‍കോ ജാന്‍സന്‍ സഖ്യം സ്‌കോര്‍ 400 കടത്തി. കശുന്‍ രജിത, മതീഷ പതിരാന, ദുനിത് വെല്ലാലഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പതും നിസ്സങ്ക (0) മാര്‍കോ ജാന്‍സന്റെ പന്തില്‍ ബൗള്‍ഡ്. എന്നാല്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കുശാല്‍ പെരേര (42 പന്തില്‍ 76) ലങ്കയ്ക്ക് പ്രതീക്ഷ നല്‍കി. ഇതിനിടെ കുശാല്‍ പെരേര (7) പുറത്തായി. മെന്‍ഡിസാവട്ടെ സിക്‌സുകളും ഫോറുകളുമായി കളം നിറഞ്ഞു. 13 ഓവറില്‍ അദ്ദേഹം മടങ്ങുമ്പോള്‍ 76 റണ്‍സ് താരം നേടിയിരുന്നു. ഇതില്‍ എട്ട് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. നാലാമനായി ക്രീസിലെത്തിയ സധീര സമരവിക്രമ (23) നിരാശപ്പെടുത്തി. ധനഞ്ജയ ഡിസില്‍വയ്ക്കും (11) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെ ചരിത് അസലങ്ക (65 പന്തില്‍ 79), ദസുന്‍ ഷനക (62 പന്തില്‍ 68) എന്നിവരുടെ ഇന്നിംഗ്‌സ് ലങ്കയുടെ തോല്‍വിഭാരം കുറയ്ക്കാന്‍ സഹായിച്ചു. ദുനിത് വെല്ലാലഗെ (0), കശുന്‍ രജിത (33), മതീഷ പതിരാന (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദില്‍ഷന്‍ മധുഷങ്ക (4) പുറത്താവാതെ നിന്നു.

Top