ഗാസയില്‍ മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ലോകാരോഗ്യ സംഘടന

ജറുസലേം: ഗാസയില്‍ മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ലോകാരോഗ്യ സംഘടന. ഗാസയിലേക്ക് മരുന്നും വൈദ്യസഹായവും എത്തിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. വെടിനിര്‍ത്തല്‍ വേണമെന്നും മാനുഷിക ഇടനാഴി ഒരുക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇറാന്‍ പങ്കുചേരരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. മിന്നലാക്രമണത്തില്‍ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും എന്നാല്‍ ഇതിന് തെളിവില്ലെന്നും അമേരിക്ക പറഞ്ഞു. ഇസ്രയേലിന് അത്യാധുനിക യുദ്ധോപകരണങ്ങള്‍ നല്‍കിയ അമേരിക്ക യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്നും സൈന്യത്തെ നേരിട്ട് അയക്കില്ലെന്നും വ്യക്തമാക്കി.

ഇസ്രയേല്‍ പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഗാസയില്‍ വൈദ്യുതി ബന്ധം നിലച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ജനങ്ങള്‍ വലയുകയാണ്. 45000 ല്‍ അധികം പേര്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥിക്യാമ്പുകളിലേക്ക് മാറി. ഇതില്‍ രണ്ട് ക്യാമ്പുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. നിലനില്‍പിനായുള്ള യുദ്ധമാണ് നടക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Top