കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ദൂരവ്യാപകം: മുന്നറിയിപ്പ് നല്‍കി യുഎന്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന ഭീഷണി ഏറ്റവും ഗുരുതരമായതാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്. ഈ പാന്‍ഡെമിക് സാമൂഹിക അശാന്തിയുടെയും അക്രമത്തിന്റെയും വര്‍ദ്ധനവിന് കാരണമാകുമെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു.

എല്ലാ സുരക്ഷാ സമിതി അംഗങ്ങളും എക്യം പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും ഇല്ലെങ്കില്‍ കടുത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എന്‍. രക്ഷാസമിതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് ഈ പാന്‍ഡെമിക്കിനെതിരെ വിജയിക്കണമെങ്കില്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനര്‍ത്ഥം ഐക്യദാര്‍ഢ്യം വര്‍ദ്ധിപ്പിക്കണം എന്നാണ്’സുരക്ഷാ കൗണ്‍സിലിന്റെ വീഡിയോ-ടെലികോണ്‍ഫറന്‍സിംഗ് സെഷനില്‍ അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം ഉണ്ടായതിന് ശേഷം ആദ്യമായാണ് 15 അംഗ രക്ഷാസമിതി ചേരുന്നത്. കോവിഡ് സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മിലുണ്ടായ വാക് യുദ്ധം ഒരുമിച്ചുള്ള പ്രതിരോധ നീക്കങ്ങളെ ബാധിക്കുന്ന സന്ദര്‍ഭത്തിലാണ് സെക്രട്ടറി ജനറല്‍ ഐക്യത്തിന് ആഹ്വാനം നല്‍കുന്നത്. ഇരു രാജ്യങ്ങളും ഉയര്‍ത്തിയ ആരോപണ-പ്രത്യാരോപണങ്ങള്‍ രക്ഷാസമിതിക്ക് ഒരു പൊതു നിലപാട് എടുക്കുന്നതിന് വിലങ്ങ് തടിയായിരുന്നു.

ഓരോ രാജ്യവും ഇപ്പോള്‍ കോവിഡിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ജീവിതക്രമത്തെ തന്നെ കോവിഡ് മാറ്റിമറിച്ചിരിക്കുന്നു. പതിനായിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടു,തകര്‍ന്ന കുടുംബങ്ങള്‍, ഇല്ലാതായ തൊഴിലവസരങ്ങള്‍, നഷ്ടത്തിലായ വ്യവസായങ്ങള്‍… ഒന്നും ഇനി പഴയ പോലെ ആയിരിക്കില്ല.- ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി.

‘ ലോകം മുഴുവന്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ ആഘാതം സ്വാംശീകരിക്കാന്‍ നാമെല്ലാവരും തീവ്രശ്രമത്തിലാണ്. മറ്റു ആഭ്യന്തര പ്രശ്‌നങ്ങളുള്ള രാജ്യങ്ങളും വികസിച്ച് വരുന്ന രാജ്യങ്ങളും ഈ ദുരന്തത്തിന്റെ ഏറ്റവും കടുത്ത ആഘാതം അനുഭവിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. കോവിഡ്19 പാന്‍ഡെമിക് ഒരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ദൂരവ്യാപകമാണെന്നും ”അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോവിഡ് പ്രതിസന്ധി സമൂഹത്തില്‍ അക്രമങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധ്വംസക ശക്തികള്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. കോവിഡ് പ്രതിരോധത്തില്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം
വ്യക്തമാക്കി.

തീവ്രവാദ ഭീഷണി സജീവമായി നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭീകരസംഘങ്ങള്‍ ഈ അവസരം മുതലെടുക്കാന്‍ ശ്രമിക്കുമെന്നും, രോഗപ്രതിരോധത്തിലും തയാറെടുപ്പുകളിലും സര്‍ക്കാറുകള്‍ക്ക് സംഭവിക്കുന്ന വീഴ്ചകള്‍ ഭീകരസംഘങ്ങള്‍ ഒരു അവസരമാക്കുമെന്നും അദ്ദേഹം പറഞ്ഞു ജൈവായുധ പ്രയോഗത്തിന്റെ സാധ്യതകള്‍ പരീക്ഷിക്കാന്‍ ഇതവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top