ലോകകപ്പ് ഖത്തറില്‍ പറന്നിറങ്ങി; ആവേശത്തിന്റെ കൊടുമുടിയിൽ ആരാധകർ

ദോഹ: പുതിയ ലോക ചാമ്പ്യന്മാരെ കണ്ടെത്താൻ സ്വര്‍ണക്കപ്പ് അറബ് മണ്ണിൽ പറന്നിറങ്ങി. 1998ല്‍ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമംഗം മാഴ്സെൽ ദേസൊയിയാണ് ലോകകപ്പ് കിരീടം അനാവരണം ചെയ്തത്. രാഷ്ട്രത്തലവന്മാര്‍ക്കോ വിശ്വ ജേതാക്കൾക്കോ മാത്രമേ ഫിഫ ട്രോഫിയിൽ തൊടാനാകൂ എന്നാണ് ചട്ടം. വന്‍കരകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഫിഫ ലോകകപ്പ് ട്രോഫി ദോഹയിൽ എത്തിയത്.

ഫിഫ ലോകകപ്പിന്‍റെ ആവേശം ഉയരുകയാണ്. ലിയോണൽ മെസി അടക്കം പ്രമുഖ താരങ്ങള്‍ അര്‍ജന്‍റീനന്‍ ടീമിനൊപ്പം ചേര്‍ന്നു. ലോകമെങ്ങുമുള്ള അര്‍ജന്‍റീനന്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കിടെയാണ് ലിയോണൽ മെസി അബുദബിയിലെത്തി ടീം ക്യാംപിൽ ചേര്‍ന്നത്. പിഎസ്ജിയുടെ മത്സരത്തിന് ശേഷം ഏഞ്ചൽ ഡി മരിയ, ലിയാന്ദ്രോ പരെഡെസ് എന്നിവര്‍ക്കൊപ്പമാണ് മെസ്സി യുഎഇയിലെത്തിയത്. വൈകിട്ടത്തെ പരിശീലന സെഷനില്‍ മെസി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. ഇന്നും നാളെയുമായി ദോഹയിൽ എട്ട് ടീമുകൾ എത്തും.

ഞായറാഴ്ചത്തെ ഉദ്ഘാടക മത്സരത്തിൽ ഖത്തറിന്റെ എതിരാളികളായ ഇക്വഡോര്‍ നാളെ വിമാനമിറങ്ങും. ടിറ്റെ അടങ്ങുന്ന ബ്രസീലിയന്‍ പരിശീലക സംഘം ലോകകപ്പിന് മുന്‍പുള്ള പരിശീലന വേദിയായ ഇറ്റലിയിലെ ടൂറിനിൽ എത്തി. യൂറോപ്യന്‍ ക്ലബ്ബ് പോരാട്ടങ്ങള്‍ അവസാനിച്ചെത്തുന്ന നെയ്മര്‍ അടക്കമുള്ളവര്‍ക്കൊപ്പം വാരാന്ത്യത്തിൽ കാനറികള്‍ ഖത്തറിലിറങ്ങും. ഒമാനിലെ പരിശീലന ക്യാപിലെത്തിയ ജര്‍മ്മന്‍ ടീമിന് മറ്റന്നാള്‍ സന്നാഹ മത്സരമുണ്ട്. വൈവിധ്യം വിജയിക്കും എന്ന സന്ദേശമെഴുതിയ പ്രത്യേക ജെറ്റ് വിമാനത്തിൽ ആയിരുന്നു ഒമാനിലേക്കുള്ള യാത്ര.

Top