ലോകകപ്പ് യോഗ്യതാ മത്സരം; ഇറ്റലിക്കും ജര്‍മ്മനിക്കും തകര്‍പ്പന്‍ ജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇറ്റലിക്കും ജര്‍മ്മനിക്കും വമ്പന്‍ ജയം. മടക്കമില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇറ്റലി ലിത്വാനിയയെ കീഴടക്കിയപ്പോള്‍ ഐസ്ലന്‍ഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്. അതേസമയം, പോളണ്ടിനെതിരെ ഇംഗ്ലണ്ട് ഞെട്ടിക്കുന്ന സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു.

അനായാസമായിരുന്നു അസൂറിപ്പടയുടെ ജയം. 11 ആം മിനിട്ടില്‍ മോയിസെ കീനിലൂടെ തുടങ്ങിയ ഗോള്‍ വേട്ട 54ആം മിനിട്ടില്‍ ജിയോവാനി ഡി ലൊറേന്‍സോയിലൂടെ അവസാനിപ്പിച്ചു. കീന്‍ 29ആം മിനിട്ടില്‍ ഒരിക്കല്‍ കൂടി സ്‌കോര്‍ ചെയ്ത് ഇരട്ട ഗോളുകള്‍ നേടി. ജിയകാമോ റാസ്പഡോറിയാണ് മറ്റൊ ഗോള്‍ സ്‌കോറര്‍. 24ആം മിനിട്ടിലായിരുന്നു ഗോള്‍. 14ആം മിനിട്ടില്‍ എഡ്ഗര്‍ ഉട്കസ് നേടിയ സെല്‍ഫ് ഗോളായിരുന്നു ഇറ്റലിയുടെ അഞ്ചാം ഗോള്‍.

ജയത്തോടെ തുടര്‍ച്ചയായ 37 ആം മത്സരത്തിലും പരാജയമറിയാതെ കുതിക്കുകയാണ് ഇറ്റലി. തുടര്‍ സമനിലകള്‍ക്ക് ശേഷമാണ് ലോകകപ്പ് യോഗ്യതാ ഘട്ടത്തില്‍ ഇറ്റലി ജയം നേടുന്നത്. ഗ്രൂപ്പ് സിയില്‍ 14 പോയിന്റുകളുള്ള ഇറ്റലി ഒന്നാം സ്ഥാനത്താണ്.

 

Top