ലോകകപ്പ്; സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 71 റൺസ് വിജയം

ടി20 ലോകകപ്പ് സൂപ്പർ 12ലെ അവസാന കളിയിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 71 റൺസിന്റെ തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് 115 റൺസേ എടുക്കാനായുള്ളൂ. 17.2 ഓവറിൽ എല്ലാവരും പുറത്താകുകയായിരുന്നു. തകർപ്പൻ അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് കളിയിലെ താരം. അശ്വിൻ നാലോവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

സിംബാബ്‌വെ നിരയിൽ സിക്കന്ദർ റാസയും റ്യാൻ ബേളും മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചു നിന്നത്. ഇന്ത്യൻ ബൗളർമാരെ നിർഭയം നേരിട്ട റാസ 24 പന്തിൽ മൂന്ന് ബൗണ്ടറിയുടെ സഹായത്തോടെ 34 റൺസ് നേടി. 22 പന്തിൽ 35 റൺസാണ് ബേൾ നേടിയത്. 36ന് അഞ്ച് എന്ന നിലയിൽ പതറി നിന്ന സിംബാബ്‌വെയെ കരകയറ്റിയത് ഇരുവരുടെയും ഇന്നിങ്‌സുകളാണ്. മറ്റു ബാറ്റർമാർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല.

നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് ടീം ഇന്ത്യ നേടിയത്. സൂര്യയുടെയും (25 പന്തിൽ 61) ഓപണർ കെഎൽ രാഹുലിന്റെയും (35 പന്തിൽ 51) ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് കരുത്തായത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ബൗളർമാർ മികച്ച തുടക്കമാണ് സിംബാബ്‌വെക്ക് നൽകിയത്. ആദ്യ ഓവറിൽ ഇന്ത്യക്ക് റണ്ണൊന്നുമെടുക്കാനാകില്ല. 13 പന്തിൽ 15 റൺസെടത്തു നിൽക്കവെ നായകൻ രോഹിത് ശർമ്മയും പുറത്തായത്. വൺ ഡൗണായെത്തിയ കോലി സൂക്ഷ്മതയോടെ കളിച്ചെങ്കിലും 26 റൺസ് എടുത്തു നിൽക്കവെ വീണു. അർധ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ രാഹുലും പുറത്തായി. ഈ ലോകകപ്പിൽ കിട്ടിയ ആദ്യത്തെ അവസരം മുതലാക്കാൻ റിഷഭ് പന്തിനായില്ല. മൂന്നു പന്തിൽ അഞ്ചു റൺസാണ് വിക്കറ്റ് കീപ്പർ നേടിയത്. പിന്നീടെത്തിയ സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് നിറഞ്ഞാടുകയായിരുന്നു.

Top