അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ശക്തമായ പ്രതിരോധം തുടരുന്നു. 241 റണ്‍സ് പിന്തുടരുന്ന ഓസ്‌ട്രേലിയ 22 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 116 റണ്‍സ് എന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകള്‍ വേഗം നേടാനായെങ്കിലും നാലാം വിക്കറ്റില്‍ ട്രാവിസ് ഹെഡും, മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്ന് അനായാസം ഓസ്‌ട്രേലിയയെ കരകയറ്റുകയാണ്. 70 റണ്‍സാണ് ഇതുവരെ സഖ്യം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ട്രാവിസ് ഹെഡ് (51), ലബുഷെയ്ന്‍ (23) എന്നിവര്‍ ക്രീസില്‍ തുടരുകയാണ്.
ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി. പതിവിനു വിപരീതമായി ബുംറയ്‌ക്കൊപ്പം ഷമിയാണ് ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ (7) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച് ഷമി ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവച്ചു. മൂന്നാം നമ്പറില്‍ മിച്ചല്‍ മാര്‍ഷ് ചില കൂറ്റന്‍ ഷോട്ടുകളടിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഏറെ ആയുസുണ്ടായില്ല. 15 റണ്‍സ് നേടിയ മാര്‍ഷിനെ ബുംറയുടെ പന്തില്‍ കെഎല്‍ രാഹുല്‍ പിടികൂടി. നാലാം നമ്പറിലെത്തിയ സ്റ്റീവ് സ്മിത്തിനെ (4) ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കുകയും ചെയ്തു.
നിരവധി തവണ ബീറ്റണായിട്ടും ഭാഗ്യം ഇല്ലാത്തതുകൊണ്ട് മാതമാണ് ഇന്ത്യക്ക് ഇതുവരെ ട്രാവിസ് ഹെഡിനെ വീഴ്ത്താന്‍ സാധിക്കാത്തത്. വൈഡുകള്‍, ബൈ റണ്‍സ് തുടങ്ങി ഇന്ത്യ ആകെ വഴങ്ങിയ 17 റണ്‍സ് എക്‌സ്ട്രാസും നിര്‍ണായകമായി.