കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞ് അന്താരാഷ്ട്ര നീതിന്യായ കോടതി; ഇന്ത്യയ്ക്ക് ജയം

ന്യൂഡല്‍ഹി:പാക്ക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക്ക് സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നുംഅന്താരാഷ്ട്ര കോടതി വിധിച്ചു.

ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കുല്‍ഭൂഷണ് ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യയ്ക്ക് നല്‍കാമെന്ന് കോടതി വിധിച്ചു.

2016 മാര്‍ച്ച് മൂന്നിനാണ് മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാന്‍ അറിയിച്ചത്. ഇറാനില്‍ നിന്ന് ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്ഥാന്‍ സൈനിക കോടതി വിധിച്ചത്. മെയ് മാസത്തില്‍ ഇന്ത്യ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിനെ ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചിരുന്നു. നയതന്ത്രതല സഹായം കുല്‍ഭൂഷണ്‍ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസില്‍ ഇന്ന് വിധി പറഞ്ഞത്.

Top