കോവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് നൂറു കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച്‌ ലോകബാങ്ക്

വാഷിങ്ടണ്‍: ലോകവ്യാപകമായി കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവരുടെയും ദരിദ്രരുടെയും കുടുംബാംഗങ്ങള്‍ക്ക് സാമൂഹിക സഹായം നല്‍കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ലോകബാങ്ക്. ഇതിന്റെ ഭാഗമായി ഇന്ത്യക്ക് നൂറു കോടി ഡോളര്‍ നല്‍കാനാണ് ലോകബാങ്കിന്റെ തീരുമാനം. ഇതോടെ കോവിഡ് പ്രതിരോധത്തിന് ലോകബാങ്ക് ഇതുവരെ ഇന്ത്യക്ക് നല്‍കിയ ആകെ ധനസഹായം 200 കോടി ഡോളറായി.

കഴിഞ്ഞമാസം ലോകബാങ്ക് ഇന്ത്യയുടെ ആരോഗ്യമേഖലയ്ക്ക് നൂറു കോടിയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. ഈ നൂറു കോടിയില്‍ 55 കോടി ഡോളര്‍ ഐ.ഡി.എ.(ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍)നില്‍ നിന്നും 20 കോടി ഡോളര്‍ ഐ.ബി.ആര്‍.ഡി.(ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീ കണ്‌സ്ട്രക്ഷന്‍ ആന്‍ഡ് ഡെവല്പമെന്റ്)ല്‍ നിന്നുമാണ് നല്‍കുക. ബാക്കിയുള്ള 250 ദശലക്ഷം ഡോളര്‍ 2020 ജൂണ്‍ 30ന് ശേഷം നല്‍കും. 18.5 വര്‍ഷമാണ് കാലാവധി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കലും ലോക്ക്ഡൗണും ഇതിനു മുമ്പില്ലാത്തവിധം ലോകരാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് നടപ്പാക്കേണ്ടി വന്നുവെന്ന് ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍(ഇന്ത്യ) ജുനൈദ് അഹമ്മദ് പറഞ്ഞു. മാത്രമല്ല വൈറസ് വ്യാപനത്തെ നിയന്ത്രിക്കാനായി നടപ്പാക്കിയ ഈ നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയെയും തൊഴില്‍-പ്രത്യേകിച്ച് അസംഘടിത മേഖലയേയും ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Top