ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്, മൂന്നാം നമ്പര്‍ താരം സംഗിനെ പരാജയപ്പെടുത്തി സൈന ക്വാര്‍ട്ടറില്‍

ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ കടന്നു.

ലോക മൂന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചാണ് സൈനയുടെ പ്രവേശനം.

രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ സംഗ് ജി ഹ്യുയിനെ പരാജയപ്പെടുത്തിയാണ് സൈന കരുത്ത് കാട്ടിയത്. നേരിട്ടുള്ള ഗെയ്മുകള്‍ക്ക് അനായാസമായിരുന്നു സൈനയുടെ വിജയം. സംഗിനെ 47 മിനിറ്റുകള്‍ക്കുള്ളില്‍ സൈന വീഴ്ത്തി. സ്‌കോര്‍: 21-19, 21-15.

സംഗിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ ഗെയ്മിന്റെ തുടക്കത്തില്‍ 7-2 ന്റെ ലീഡ് സംഗ് സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ 13-17 എന്ന നിലയിലായിരുന്നു. എന്നാല്‍ പതുക്കെ ടോപ്പ് ഗിയറിലേക്ക് സൈന മാറി. പിന്നില്‍ നിന്ന് തിരിച്ചടിച്ച് കയറിയ സൈന 21-19 ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയ്മിലും പിന്നില്‍ നിന്നാണ് സൈന പൊരുതിക്കയറിയത്. 4-8 ന് പിന്നിലായിരുന്ന സൈനയുടെ സ്‌കോര്‍ 7-11 എന്ന നിലയിലുമെത്തി.

എന്നാല്‍ ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തിയ സൈന എതിരാളിക്ക് പിന്നീട് നാലു പോയിന്റുകള്‍ മാത്രമാണ് അനുവദിച്ചത്. മത്സരം അവസാനിക്കുമ്പോള്‍ 21-15 ന് സൈന വിജയിയായി.

Top