ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ്; സ്വർണ പ്രതീക്ഷയുമായി നീരജ് ചോപ്ര ഇന്നിറങ്ങും

ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ സ്വർണ പ്രതീക്ഷയുമായി ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നിറങ്ങും. നീരജിനൊപ്പം ഡി പി മനുവും കിഷോർ ജെനയും ഫൈനലിൽ മത്സരിക്കും. രാത്രി 11.45നാണ് ജാവലിൻ ത്രോ ഫൈനൽ തുടങ്ങുക. ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാവാനൊരുങ്ങുകയാണ് ഒളിംപിക് ചാംപ്യൻ. ഫൈനലിലെത്താൻ നീരജിന് ഒറ്റയേറെ വേണ്ടിവന്നുള്ളൂ. 88.77 മീറ്ററോടെ യോഗ്യതാ റൗണ്ടിൽ ഒന്നാമത്. സീസണിലെ ഏറ്റവും മികച്ച ദൂരം. സീസണിലെ മികച്ച രണ്ടാമത്തെ ദൂരം താണ്ടിയാണ് നീരജ് ഫൈനലിലെത്തിയത്.

പാരിസ് ഒളിംപിക്‌സിനും നീരജ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഫൈനലിൽ മത്സരിക്കുന്ന പന്ത്രണ്ട് താരങ്ങളിൽ നീരജിനൊപ്പം 80 മീറ്റർ മറികടന്ന മനുവും കിഷോർ ജെനയുമുണ്ട്. യോഗ്യതാ റൗണ്ടിൽ 81.31 മീറ്ററോടെ മനു ആറും 80.55 മീറ്ററോടെ കിഷോർ ഒൻപതും സ്ഥാനത്ത്. മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ഫൈനലിൽ എത്തുന്നതും ആദ്യം. കഴിഞ്ഞ വർഷം നീരജ് ചോപ്ര വെള്ളി മെഡൽ നേടിയിരുന്നു. 86.79 ദൂരത്തോടെ രണ്ടാമതെത്തിയ പാകിസ്ഥാന്റെ അർഷാദ് നദീം, ചെക് താരം യാകൂബ്, ജർമ്മനിയുടെ ജൂലിയൻ വെബർ എന്നിവരായിരിക്കും ഫൈനലിൽ നീരജിന്റെ പ്രധാന എതിരാളികൾ.

അതേസമയം, ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ 4-400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് തകർത്ത് ഇന്ത്യൻ ടീം ഫൈനലിലെത്തി. മലയാളികളായ മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേശ് എന്നിവരടങ്ങിയ ടീമാണ് ചരിത്രം കുറിച്ചത്. 59.05 സെക്കന്റിൽ അമേരിക്കയ്ക്ക് പിന്നിലായാണ് ഹീറ്റ്‌സിൽ ഇന്ത്യ ഫിനിഷ് ചെയ്തത്. ഇന്ന് പുലർച്ചെ 1.07നാണ് ഫൈനൽ.

Top