ആന്ധ്രപ്രദേശില്‍ അഴുക്കു ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഏഴു പേര്‍ മരിച്ചു

death

അമരാവതി: അഴുക്കു ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മൊറം പഞ്ചായത്തിലെ വെങ്കിടേശ്വര ഹാച്ചറിയിലെ അഴുക്കു ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ടാങ്കിനുള്ളില്‍ ഓക്‌സിജന്‍ ലഭ്യമല്ലാതായതും, വിഷ വായു ശ്വസിക്കാനിടയായതുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

എം.രമേശ്(32),ജി.ഗോവിന്ദ(35),ബി.രാമചന്ദ്ര(23),എ.റെഡിപ്പ(30),ആര്‍.ബാബു(30), കേശവ്(20),ബി.വെങ്കിട്ട രാജുലു(23) എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന ശിവകുമാര്‍ റെഡ്ഡിയുടെ നില അതീവഗുരുതരമാണ്.

എട്ട് പേരടങ്ങുന്ന സംഘമാണ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയത്. റെഡാപ്പയാണ് ആദ്യം ഏണി വഴി ടാങ്കില്‍ ഇറങ്ങിയത്. ഇയാളെ കാണാത്തതിനെ തുടര്‍ന്നാണ് മൂന്ന് പേര്‍ കൂടി ടാങ്കിലിറങ്ങിയത്. തുടര്‍ന്ന് മറ്റുള്ളവര്‍ കൂടി ടാങ്കിലിറങ്ങുകയായിരുന്നു.

ഇതില്‍ ശിവകുമാര്‍ റെഡ്ഡിയെ മാത്രമാണ് ജീവനോടെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഇയാളെ ഉടന്‍ തന്നെ പാല്‍മണ്ണേരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരതരാവസ്ഥയായതിനാല്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ സിഎംസി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തൊഴിലാളികളെ ടാങ്കിലേക്കിറക്കിയതെന്ന് പൊലീസ് ആരോപിച്ചു. അതേസമയം, തങ്ങളുടെ സൂപ്പര്‍വൈസര്‍മാരുടെ അറിവോടെയല്ല തൊഴിലാളികളെ അഴുക്ക് ടാങ്ക് വൃത്തിയാക്കുന്നതിന് അയച്ചതെന്ന് കമ്പനിയും അറിയിച്ചു. ഇതൊടെ, വെങ്കിടേശ്വര ഹാച്ചറിയുടെ മാനേജര്‍ ഒളിവില്‍ പോയി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ആരോഗ്യമന്ത്രി ഡോ.കാമിനേനി ശ്രീനിവാസ് പറഞ്ഞു.

Top