തൊഴിലാളി സുരക്ഷ ഇനി എഐ കൈകളില്‍; കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പിന് ആവശ്യക്കാര്‍ ആഗോള കമ്പനികള്‍

കൊച്ചി: വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സാങ്കേതിക വിദ്യയുടെ പുത്തന്‍ സംവിധാനമായ നിര്‍മിത ബുദ്ധി എത്തുന്നു. കൊച്ചി ആസ്ഥാനമായുള്ള പേളീ ബ്രൂക്ക് ലാബ്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന്റെ ആശയത്തിന് ആഗോള കമ്പനികള്‍ ഉള്‍പ്പെടെ ആണ് ആവശ്യക്കാരേറെയാണ്. കൊച്ചി സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ ചെറിയ തുടക്കത്തില്‍ നിന്ന് രാജ്യാന്തര തലത്തിലേക്കുള്ള വളര്‍ച്ചയിലാണ് മലയാളികളുടെ ഈ സംരംഭം.

കൊവിഡ് കാലത്ത് നേരിട്ട പ്രതിസന്ധിക്കിടെ കിട്ടിയ ഒരു അവസരമാണ് വഴിത്തിരിവായത്. അമേരിക്കയില്‍ വീഡിയോ സെക്യൂരിറ്റി മാനേജ്‌മെന്റ് മേഖലയില്‍ നിന്നാണ് കേരളത്തില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങണമെന്ന ആഗ്രഹവുമായി പാലക്കാട്ടുകാരന്‍ രഞ്ജിത്ത് ആന്റണി എത്തുന്നത്. ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു കൊച്ചി സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ തുടക്കം.

ആഗോള ശൃംഖലകളുള്ള സെയിന്റ് ഗൊബേയ്ന്റെ അനുബന്ധ സ്ഥാപനം ഒരു ആവശ്യം ഉന്നയിച്ചു. ഉത്പന്നങ്ങള്‍ ഫോര്‍ക്ക് ലിഫ്റ്റ് ചെയ്യുന്നതിനിടയിലെ അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം. സോഫ്റ്റ് വെയര്‍ മേഖയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്റ്റാര്‍ട്ട് അപ്പ് അന്ന് മുതല്‍ ഹാര്‍ഡ് വെയര്‍ ഉത്പാദന സാധ്യതകളും തേടി. വ്യവസായ സുരക്ഷ എന്ന അധികമാരും കടന്ന് ചെന്നിട്ടില്ലാത്ത മേഖലയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ആവശ്യക്കാരെത്തി.

ഉത്പാദന സമയത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നത് ആഗോള ബ്രാന്‍ഡുകള്‍ക്ക് ഓഹരി വിപണിയിലടക്കം മെച്ചപ്പെട്ട മൂല്യം ഉറപ്പാക്കും. കൂടുതല്‍ കമ്പനികളെത്തിയതോടെ പേളീ ബ്രൂക്ക് ലാബ്‌സ് കൊച്ചിയില്‍ നിന്ന് അമേരിക്ക, ചിലി, ഫ്രാന്‍സ്, ദുബായ് എന്നിവടങ്ങളിലേക്കും വളര്‍ന്നു. അപ്പോഴും ആസ്ഥാനം കൊച്ചി തന്നെ. അമേരിക്കയില്‍ വെച്ച് ഭാവി സ്വപ്നം കാണുന്നതിനിടെ രഞ്ജിത്ത് ആന്റണിയുടെ കണ്ണിലുടക്കിയ ഒരു തടാകമാണ് പേളി ബ്രൂക്‌സ്. എന്നാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമായത് കൊച്ചിയില്‍ വെച്ചും. കൊച്ചിയില്‍ തന്നെ തുടര്‍ന്ന് ഇനിയും വലിയ സ്വപ്നങ്ങളുമായി മുന്നോട്ടാണ് ഈ സംരംഭം.

Top