മുംബൈ: പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. സിന്ധു നദീജല കരാര്‍ തെറ്റിക്കാതെ തന്നെ പാക്കിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതാണ് വ്യക്തമാക്കിയത്.ജലത്തിന്റെ ഒഴുക്കില്‍ ഒരു വ്യതിചലനം സൃഷ്ടിച്ച് വെള്ളം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘നദീജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ക്ക് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്റെ കാര്യമാണ് പറയുന്നത്, അല്ലാതെ സിന്ധു നദീജല കരാര്‍ ലംഘിക്കുന്നതിനെ കുറിച്ചല്ലെന്നും’ മന്ത്രി പറഞ്ഞു.കാച്ച്‌മെന്റ് ഏരിയയില്‍ ചില റിസര്‍വോയറുകളും നദികളുമുണ്ട്. അപ്പോള്‍ ചാനല്‍ തിരിച്ച് വിട്ടാല്‍ വെള്ളത്തിന് ബുദ്ധിമുട്ടുള്ള മാസങ്ങളിലും മണ്‍സൂണ്‍ സീസണിലും ആ വെള്ളം ഉപയോഗിക്കാനാകും. ഇപ്പോള്‍ നമ്മുടെ എല്ലാ റിസര്‍വോയറുകളും നിറഞ്ഞിരിക്കുകയാണ്. എന്നാല്‍, പാക്കിസ്ഥിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെ വ്യതിചലിപ്പിച്ച് രവി നദിയിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ ജലമന്ത്രിയായിരുന്ന നിതിന്‍ ഗഡ്കരിയും സമാനമായ പ്രസ്താവനങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയിലെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ നദികളില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്റെ ഗതി തിരിച്ച് വിടുമെന്നായിരുന്നു നിതിന്‍ ഗഡ്കരി പറഞ്ഞത്. ഈ നദികളിലെ ജലം പഞ്ചാബ് ,കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും ഗഡ്കരി പറഞ്ഞു.പാക്കിസ്ഥാനുള്ള എം.എഫ്.എന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളയുകയും ഇറക്കുമതി കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയായിരുന്നു പുതിയ നടപടി.