വനിതാ ട്വന്റി 20 ലോകകപ്പ്; ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ഫൈനലിൽ

കേപ്‌ടൗണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഫൈനല്‍. രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് വനിതകള്‍ 6 റണ്‍സിന്റെ തോല്‍വി നേരിട്ടതോടെയാണ് ദക്ഷിണാഫ്രിക്ക സ്വന്തം മണ്ണില്‍ ഫൈനലിന് ഇടംപിടിച്ചത്. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് വനിതകള്‍ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അയബോങ്ങാ ഖാക്ക നാലും ഷബ്‌നിം ഇസ്‌മായില്‍ മൂന്നും നഡീന്‍ ഡി ക്ലാര്‍ക്ക് ഒന്നും വിക്കറ്റ് നേടി. ലോകകപ്പില്‍ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ എത്തുന്നത്. ഞായറാഴ്‌ച കലാശപ്പോരില്‍ ഓസീസും പ്രോട്ടീസും ഏറ്റുമുട്ടും.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് സ്വപ്‌ന തുടക്കമാണ് ഡാനിയേല വ്യാറ്റ്-സോഫിയ ഡങ്ക്‌ലി സഖ്യം നല്‍കിയത്. 16 പന്തില്‍ 28 റണ്‍സെടുത്ത സോഫിയയെ ആറാം ഓവറിലെ ആദ്യ പന്തില്‍ ഷബ്‌നിം ഇസ്‌മായില്‍ പുറത്താക്കുമ്പോള്‍ ടീം സ്കോര്‍ 53ലെത്തിയിരുന്നു. മൂന്നാം നമ്പറിലെത്തിയ ആലീസ് ക്യാപ്‌സിനെ അക്കൗണ്ട് തുറക്കാന്‍ ഷബ്‌നിം അനുവദിച്ചില്ല. രണ്ട് വിക്കറ്റുകളും വീണത് ഒരു പന്തിന്റെ ഇടവേളയിലായിരുന്നു. ഒരറ്റത്ത് നിലയുറപ്പിച്ച ഡാനിയേല വ്യാറ്റിനെ 30 പന്തില്‍ 34 റണ്‍സെടുത്ത് നില്‍ക്കേ 11-ാം ഓവറില്‍ ഖാക്ക മടക്കിയത് നിര്‍ണായകമായി. മൂന്ന് വിക്കറ്റിന് പിന്നിലും തസ്‌മിന്‍ ബ്രിറ്റിന്റെ ക്യാച്ചുകളായിരുന്നു. 13-ാം ഓവറില്‍ നാറ്റ് സൈവര്‍ ബ്രണ്ടും ഹീത്തര്‍ നൈറ്റും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 100 കടത്തി.

എന്നാല്‍ 17-ാം ഓവറിലെ രണ്ടാം പന്തില്‍ ബ്രണ്ടിനെ(34 പന്തില്‍ 40) നഡീന്‍ ഡി ക്ലാര്‍ക്കിന്റെ പന്തില്‍ ബ്രിറ്റ്‌സ് ക്യാച്ചെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എമി ജോണ്‍സിനെ(3 പന്തില്‍ 2) 18-ാം ഓവറിലെ ആദ്യ പന്തില്‍ ഖാക്ക മടക്കി. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ സോഫീ എക്കിള്‍സ്റ്റണും(2 പന്തില്‍ 1) അവസാന പന്തില്‍ കാതറീന്‍ സൈവര്‍ ബ്രണ്ടും(1 പന്തില്‍ 0) പുറത്തായി. ഹീത്തര്‍ നൈറ്റ് അവസാന ഓവറില്‍ പുറത്തായപ്പോള്‍(25 പന്തില്‍ 31) സാറ ഗ്ലെന്നും(8*), ഷാര്‍ലറ്റ് ഡീനും(1*) ഇംഗ്ലണ്ടിനെ ജയിപ്പിക്കാനായില്ല.

നേരത്തെ, ആദ്യ വിക്കറ്റില്‍ തസ്‌മിന്‍ ബ്രിറ്റ്‌സ്-ലോറ വോള്‍വാര്‍ട്ട് സഖ്യം ദക്ഷിണാഫ്രിക്കയ്ക്കായി 13.4 ഓവറില്‍ 96 റണ്‍സ് ചേര്‍ത്തു. 14-ാം ഓവറില്‍ സോഫീ എക്കിള്‍സ്റ്റണിനെ ബൗണ്ടറി നേടി വോള്‍വാര്‍ട്ട് 42 ബോളില്‍ ഫിഫ്റ്റി തികച്ചു. എന്നാല്‍ രണ്ട് പന്തുകളുടെ ഇടവേളയില്‍ ലീഡിംഗ് എഡ്‌ജ് വോള്‍വാര്‍ട്ടിന് പുറത്തേക്കുള്ള വഴി തുറന്നു. വോള്‍വാര്‍ട്ട് 44 പന്തില്‍ 53 റണ്‍സുമായി ഷാര്‍ലറ്റ് ഡീനിന്റെ ക്യാച്ചില്‍ മടങ്ങുകയായിരുന്നു. ഇതിനകം നിലയുറപ്പിച്ചിരുന്ന ബ്രിറ്റ്‌സ് പിന്നാലെ 15-ാം ഓവറില്‍ സാറ ഗ്ലെന്നിനെ സിക്‌സിന് പറത്തി പ്രോട്ടീസിനെ 100 കടത്തി. പിന്നാലെ ഫോറും നേടി ബ്രിറ്റ്‌സും 43 പന്തില്‍ ഫിഫ്റ്റി തികച്ചതോടെ ദക്ഷിണാഫ്രിക്ക കുതിച്ചു. 15-ാം ഓവറില്‍ 18 ഉം 16-ാം ഓവറില്‍ 9 ഉം 17-ാം ഓവറില്‍ 10 ഉം റണ്‍സ് നേടി.

18-ാം ഓവറിലെ അഞ്ചാം പന്തില്‍ ലോറെന്‍ ബെല്ലിന്റെ പന്തില്‍ കാതറിന്‍ സൈവര്‍ ബ്രണ്ട്, ബ്രിറ്റ്‌സിനെ(55 പന്തില്‍ 68) പിടികൂടി. ഈസമയം ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 142ലെത്തിയിരുന്നു. എക്കിള്‍സ്റ്റണിന്റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ട്രയോണിനെ(3 പന്തില്‍ 3) നഷ്‌ടമായി. നാലാം പന്തില്‍ നഡീന്‍ ഡി ക്ലാര്‍ക്കും(2 പന്തില്‍ 0) പുറത്തായി. എന്നാല്‍ അവസാന ഓവറില്‍ 18 റണ്‍സ് അടിച്ചുകൂട്ടി മരിസാന്‍ കാപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ ഉറപ്പിച്ചു. കാപ്പ് 13 പന്തില്‍ 27* ഉം സുനെ ലസ് 4 പന്തില്‍ 3* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന 10 ഓവറില്‍ 92 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ഇംഗ്ലണ്ടിനായി സോഫീ എക്കിള്‍സ്റ്റണ്‍ മൂന്നും ലോറെന്‍ ബെല്‍ ഒന്നും വിക്കറ്റ് നേടി.

Top