ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഇന്ന്; എതിരാളി ഓസ്‌ട്രേലിയ

കേപ്ടൗൺ: വനിതകളുടെ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടും. കേപ്ടൗൺ ന്യൂലാൻഡ് പാർക്ക് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകീട്ട് 6.30 നാണ് മത്സരം.

കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് സെമിയിൽ ഒരുങ്ങുന്നത്. നിർണായക മത്സരത്തിൽ അയർലൻഡിനോട് വിജയിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്.ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം.

കളിച്ച നാലു മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ഹർമൻ പ്രീതും സംഘവും വിജയിച്ചു. ഇംഗ്ലണ്ടിനെതിരെ മാത്രമായിരുന്നു തോൽവി. പരിക്ക് ഭേദമായി എത്തിയ ഓപ്പണർ സ്മൃതി മന്ഥാനയുടെ മികച്ച ഫോമാണ് ഇന്ത്യയുടെ കരുത്ത്. മധ്യനിരയിൽ റിച്ച ഘോഷും മികച്ച ഫോമിലാണ്. ട്വന്റി 20 റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ് ഇന്ത്യൻ വനിതകൾ.

ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരാണ്, വനിതാ ക്രിക്കറ്റിലെ എറ്റവും ശക്തമായ ടീമായ ഓസ്‌ട്രേലിയ. അഞ്ചു തവണ ട്വന്റി 20 ലോകകപ്പ് ജേതാക്കളായിട്ടുണ്ട്. 2021 മാർച്ചിനു ശേഷം രണ്ടു മത്സരങ്ങൾ മാത്രമാണ് ഓസീസ് തോറ്റത്. ട്വന്റി 20യിൽ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോൾ ഏറ്റവും കൂടുതൽ ജയവും ഓസീസിനാണ്.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പിലെ നാലു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ത്രില്ലിങ്ങ് പോരാട്ടത്തിൽ ബംഗ്ലാദേശിനെ മറികടന്നാണ് ദക്ഷിണാഫ്രിക്ക അവസാന നാലിൽ ഇടംപിടിച്ചത്.

Top