സ്ത്രീകളുടെ മുടി മുറിച്ചെന്ന് ആരോപണം ; കശ്മീരില്‍ വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു

ശ്രീനഗര്‍: കശ്മീരില്‍ സ്ത്രീകളുടെ മുടി മുറിച്ചെന്ന് ആരോപിച്ച് വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു.

കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം. അറുപതുകാരനായ അബ്ദുള്‍ സലാം വാനിയാണ് ക്രൂരമര്‍ദ്ധനത്തിനിടെ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് സലിം വാനി പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ പിന്തുടര്‍ന്നെത്തിയ അജ്ഞാതന്‍ അദ്ദേഹത്തെ കല്ലെറിഞ്ഞ് വീഴ്ത്തി ആക്രമിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു .

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ സലാം വാനിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഗ്രാമത്തിലെ സ്ത്രീകളുടെ മുടി അജ്ഞാതരായ അക്രമികള്‍ മുറിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.

സ്ത്രീകളുടെ വേഷം ധരിച്ച ഭിന്നലിംഗക്കാരനെ ഇതുമായി ബന്ധപ്പെടട്ട് ആളുകള്‍ പിടികൂടി മര്‍ദ്ദിച്ചിരുന്നു. പിന്നീട് പോലീസെത്തിയാണ് അയാളെ രക്ഷപ്പെടുത്തിയത്.

കശ്മീരിലെ നിഷാത് പ്രദേശത്തും, സമാനമായ സംഭവം ഉണ്ടായി. ഇതിനിടെയിലാണ് സലാം വാനിയെ സംശയാസ്പദമായ രീതിയില്‍ കണ്ടെന്നാരോപിച്ച് ആക്രമിച്ചത്.

എന്നാല്‍ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. വാനിയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതല്ലെന്നും അബദ്ധത്തിലുണ്ടായ സംഭവമായതിനാലാണ് പോലീസില്‍ അറിയിക്കാതിരുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Top