വീട്ടമ്മയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വീട്ടമ്മയായ യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29) വാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ സമീപവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. മടക്കിമലയില്‍ താമസിക്കുന്ന അമ്മക്ക് സുഖമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൂട്ടുപോകണമെന്ന് പറഞ്ഞ് ഞായറാഴ്ച ഭര്‍തൃവീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നു.

പിന്നീട് കോഴിക്കോട് എത്തിയെന്നും മുറിയെടുത്ത് താമസിക്കുകയാണെന്നും തിങ്കളാഴ്ച അമ്മയുമായി ഡോക്ടറെ കാണുമെന്നും ഭര്‍ത്താവ് സതീഷിനെ മഞ്ജു വിളിച്ചറിയിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തന്നെ മടങ്ങുമെന്നും അറിയിച്ചിരുന്നു. ഇതിന് ശേഷം ഭര്‍ത്താവ് യുവതിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സതീഷ് മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്.

എ.എസ്.പി അജിത്കുമാര്‍, സുല്‍ത്താന്‍ബത്തേരി ഡി.വൈ.എസ്.പി വി.വി. ബെന്നി, അമ്പലവയല്‍ ഇന്‍സ്പെക്ടര്‍ എലിസബത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിധഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. മഞ്ജുവിന്റേതെന്ന് കരുതുന്ന ബാഗും ചെരുപ്പും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ല. ബത്തേരി തഹസില്‍ദാര്‍ കുര്യന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈഗ, വേദിക എന്നിവരാണ് മഞ്ജുവിന്റെ മക്കള്‍.

 

Top