പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്ന വന്‍സംഘം പാക്കിസ്ഥാനില്‍ പിടിയില്‍

ഇസ്ലാമാബാദ്: ലൈംഗികവൃത്തിക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്ന സംഘം പാക്കിസ്ഥാനില്‍ പിടിയില്‍. വ്യാജവിവാഹത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്ന പന്ത്രണ്ട് അംഗ സംഘമാണ് പാക്ക് ഫെഡറല്‍ ഇന്‍വെസ്റ്രിഗേഷന്‍ ഏജന്‍സിയുടെ പിടിയിലായത്. നാല് പാകിസ്ഥാന്‍ സ്വദേശികളും എട്ട് ചൈനീസ് പൗരന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

പാക്ക് യുവതികളെ കടത്തി ചൈനയിലെത്തിച്ച ശേഷം ലൈംഗികവൃത്തിക്കായി ഉപയോഗിക്കുകയാണ് പതിവ്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 12അംഗ സംഘത്തെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഒട്ടേറെ സംഘങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെയാണ് ഇവര്‍ കൂടുതലായി കടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ വീട്ടുകാര്‍ക്ക് വന്‍തുക നല്‍കിയ ശേഷം വിവാഹം നടത്തുകയാണ് സംഘത്തിന്റെ രീതി. ശേഷം പെണ്‍കുട്ടികളെ ചൈനയിലെത്തിച്ച് ലൈംഗിക വൃത്തിക്കായി ഉപയോഗിക്കും. ഇത്തരത്തില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികളില്‍ പലരും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ക്രൂരമായി പീഡനങ്ങള്‍ അനുഭവിച്ച് കഴിയുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയിരത്തിലധികം പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വിവാഹ തട്ടിപ്പിന് ഇരയായത് എന്നാണ് റിപ്പോര്‍ട്ട്.

Top