വനിത എസ്‌ഐയെ വെടിവച്ചു കൊന്നത് സഹപ്രവര്‍ത്തകന്‍, ശേഷം സ്വയം നിറയൊഴിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നത് സഹപ്രവര്‍ത്തകന്‍ ദീപാന്‍ഷു രഥിയാണെന്ന് പൊലീസ്. പട്പട്ഗഞ്ച് ഇന്റസ്ട്രിയല്‍ മേഖല സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ്ലാവത്തിനെയാണ് ദീപാന്‍ഷു രഥി വെടിവെച്ച് കൊലപ്പെടുത്തിയത്. സബ് ഇന്‍സ്‌പെക്ടറായ ഇയാളെ പിന്നീട് ഹരിയാനയിലെ സോനിപത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

രോഹിണി പ്രദേശത്തെ മെട്രോ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പ്രീതിയ്ക്ക് നേരെ ദീപന്‍ഷു രഥി മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കു വെടിയേറ്റ അഹ്ലാവത്ത് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പൊലീസ് എത്തിയാണ് പ്രീതിയെ ആശുപത്രിയിലെത്തിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദീപന്‍ഷുവാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.

പല തവണ ദീപാന്‍ഷു വിവാഹ അഭ്യര്‍ത്ഥന നടത്തിയെങ്കിലും പ്രീതി നിരസിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇരുവരും ഹരിയാനയിലെ പൊലീസ് ട്രെയിനിങ്ങ് അക്കാദമിയില്‍ ഒരുമിച്ച് പഠിച്ചവരാണ്.

Top