ന്യൂഡല്‍ഹി : ഓൺലൈൻ വാര്‍ത്താ മാധ്യമമായ ‘ദ ന്യൂസ് മിനിറ്റ്’ നടത്തിയ വുമണ്‍ ഓഫ് ദ ഇയര്‍ 2017 പട്ടികയിൽ മലയാളി താരം പാര്‍വതിയും.
പ്രവർത്തിക്കുന്ന മേഖലകളിൽ വ്യക്തികളുടെ പ്രവർത്തനങ്ങൾ എത്രമാത്രം സമൂഹത്തിൽ സ്വാധിനിച്ചുവെന്ന് അടിസ്ഥാനമാക്കിയാണ് ന്യൂസ് മിനിറ്റ് പട്ടിക തയാറാക്കുന്നത്. ഇതിൽ ശക്തരായ വനിതകളുടെ പട്ടികയിലാണ് പാര്‍വതി ഇടംനേടിയത്.
മലയാളത്തിലെ പ്രമുഖ നടൻ അഭിനയിച്ച സിനിമയെ വിമർശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ അക്രമണങ്ങളെ ശക്തമായി നേരിട്ടതാണ് പാര്‍വ്വതിയെ തിരഞ്ഞെടുക്കാന്‍ കാരണമായത്.
പ്രശസ്ത ഡോക്ടര്‍ ഷിംന അസീസുമടക്കം നിരവധി മലയാളികള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. നൂറുകണക്കിന് വരുന്ന കുടുംബങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് വാക്സിനായ മീസില്‍സ് റുബെല്ലയെ കുറിച്ചുള്ള ബോധവത്കരണം നടത്തിയതുവഴിയാണ് ഷിംന പട്ടികയില്‍ ഇടം പിടിച്ചത്.
നടി നയന്‍താര, ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ട്രാന്‍സ്ജെണ്ടറുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അക്കായ് പദ്മശാലി, വനിത ഐപിഎസ് ഓഫീസര്‍ രൂപ മൗഡ്ഗില്‍, തോട്ടിപ്പണിക്കാരുടെ ജീവിതം പ്രമേയമാക്കി ‘കക്കൂസ്’ എന്ന സിനിമ നിര്‍മ്മിച്ച ദിവ്യ ഭാരതി, ആക്രമിക്കപ്പെട്ട നടി , സ്വന്തം നിലപാടുകള്‍ സുപ്രീംകോടതിയില്‍ പ്രകടിപ്പിച്ച ഹാദിയ തുടങ്ങി പതിനെട്ട് പേരെ തിരഞ്ഞെടുത്തിട്ടുണ്ട്.
സിനിമയിലും , മറ്റും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.