മകനെ കൊലപ്പെടുത്തിയ മുന്‍ കാമുകനെ യുവതിയും കൂട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി

dyfi

ചെന്നൈ: മകനെ കൊലപ്പെടുത്തിയ മുന്‍ കാമുകനെ യുവതിയും കൂട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി. കാമുകനെ കൂടാതെ ,ഭര്‍ത്താവിനെയും കൊലപെടുത്താന്‍ ഒരുങ്ങിയ യുവതിയെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഫ്രെബ്രുവരിയിലാണ് വിവാഹേതര ബന്ധത്തിന് തടസമാകുമെന്ന് കരുതി ചെന്നൈ സ്വദേശികളായ കാര്‍ത്തികേയന്‍ മഞ്ജുള ദമ്പതിമ്മുടെ ഒന്‍പത് വയസുകാരനായ മകനെ മഞ്ജുളയുടെ കാമുകന്‍ കൊലപ്പെടുത്തിയത്. തമിഴ്‌നാട് വൈദ്യതി വകുപ്പില്‍ എന്‍ഞ്ചിനീയറായ മഞ്ജുളമായി സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ നാഗരാജ് വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു.

കുട്ടിയുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന നാഗരാജ് ഒരാഴ്ച മുമ്പാണ് പരോളില്‍ ഇറങ്ങിയത്. മുമ്പ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ എത്തി തിരികെ പോകുന്ന വഴി സ്‌കൂട്ടറിലും ഓട്ടോറിക്ഷയിലുമായി എത്തിയ യുവതിയും കൂട്ടുകാരും നാഗരാജിനെ വളഞ്ഞു. പിന്നീട് മഞ്ജുള തന്നെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മകന്റെ കൊലപാതകത്തിന് ശേഷം മഞ്ജുളയും ഭര്‍ത്താവും പിരിഞ്ഞാണ് കിഴയുന്നത്. എങ്കിലും സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മഞ്ജുളയെ ശല്യപ്പെടുത്തുകയും കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശല്യം അവസാനിപ്പിക്കാന്‍ ഭര്‍ത്താവിനെയും മുന്‍ കാമുകനെയും വധിക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു.

നാഗരാജിനെ കൊലപെടുത്താന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. യുവതിയെ സഹായിച്ച ഒരു സ്ത്രീ അടക്കമുള്ള ആറ് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

Top