മുന്‍ കാമുകനെ വീട്ടില്‍ വിളിച്ച് വരുത്തി വെട്ടിക്കൊലപ്പെടുത്തി; യുവതി അറസ്റ്റില്‍

രാജകുമാരി: തമിഴ്‌നാട് ബോഡിനായ്ക്കന്നൂരില്‍ മുന്‍ കാമുകനെ വീട്ടില്‍ വിളിച്ച് വരുത്തി യുവതി വെട്ടിക്കൊലപ്പെടുത്തി. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്.

ബോഡിനായ്ക്കന്നൂര്‍ നന്ദവനം തെരുവില്‍ വളര്‍മതിയെ(35) പൊലീസ് അറസ്റ്റ് ചെയ്തു. മുളകു പൊടി എറിഞ്ഞ ശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. മൃതദേഹത്തില്‍ 20ലേറെ വെട്ടുകളുണ്ട്.

ബിഎല്‍ റാം സ്വദേശിയായ രാജന്‍ നേരത്തെ രണ്ട് വിവാഹം കഴിച്ചു എങ്കിലും ബന്ധം ഒഴിവായി നില്‍ക്കുന്ന വ്യക്തിയാണ്.നേരത്തെ വളര്‍മതിയും ബിഎല്‍ റാമിലായിരുന്നു താമസം. ഇവര്‍ക്ക് ബിഎല്‍ റാമിന് സമീപം ഏലത്തൊട്ടവും വീടും ഉണ്ട്.വളര്‍മതി രാജന്റെ ജീപ്പിലാണ് കൃഷിയിടത്തിലേക്ക് പോയിരുന്നത്. താമസിയാതെ ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു.

എന്നാല്‍ ബന്ധം മക്കളുടെ ഭാവിയെ ബാധിക്കും എന്നായപ്പോള്‍ വളര്‍മതി രാജനില്‍ നിന്ന് അകലം പാലിച്ചു. ഇതില്‍ പ്രകോപിതനായ രാജന്‍ വളര്‍മതിയെ ഫോണില്‍ വിളിച്ച് ചീത്തവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. രാജന്‍ വീട്ടില്‍ എത്തിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി.

ഞായറാഴ്ച രാത്രി രാജനെ ബോഡിനായ്ക്കന്നൂരിലെ വീട്ടിലേക്ക് വളര്‍മതി വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയം കുട്ടികള്‍ വീട്ടിലുണ്ടായിരുന്നില്ല. അര്‍ധരാത്രിയോടെ വീട്ടിലെത്തിയ രാജന്റെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം വളര്‍മതി വാക്കത്തി ഉപയോഗിച്ച് പല തവണ വെട്ടുകയായിരുന്നു. തല്‍ക്ഷണം രാജന്‍ മരിച്ചു. തുടര്‍ന്ന് വളര്‍മതി തന്നെയാണ് കൊലപാതകം പൊലീസിനെ വിളിച്ച് അറിയിച്ചത്.

പൊലീസ് എത്തി രാജന്റെ മൃതദേഹം ഗവ.ആശുപത്രിയിലേക്ക് മാറ്റി. ബോഡിനായ്ക്കന്നൂര്‍ പൊലീസ് വളര്‍മതിയെ കോടതിറിമാന്‍ഡ് ചെയ്തു. രാജന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ ശേഷം 2 പെണ്‍മക്കളോടൊപ്പം ബോഡിനായ്ക്കന്നൂരില്‍ ആണ് വളര്‍മതി താമസിക്കുന്നത്.

Top