യോഗിയുടെ യുപിയില്‍ ദിവസങ്ങള്‍ തോറും കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്നു: പ്രിയങ്ക

ന്യൂഡല്‍ഹി: യോഗി ആദിത്യ നാഥ് മുഖ്യ മന്ത്രിയായ ഉത്തര്‍പ്രദേശില്‍ ദിവസങ്ങള്‍ തോറും കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി വാദ്ര ട്വിറ്ററില്‍ കുറിച്ചു. ‘യുപിയില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്കെതിരെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. ഫിറോസാബാദില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. സീതാപൂരില്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സര്‍ക്കാര്‍ എവിടെയാണ്? ബിജെപിയുടെ കീഴില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവെങ്കിലും അവയുടെ ഉത്തരവാദിത്തം പോലും അവര്‍ ഏറ്റെടുക്കുന്നില്ല’. പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍, കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കല്‍, നെല്ല് വാങ്ങുന്നതിലെ ക്രമക്കേടുകള്‍, ബുണ്ടേല്‍ഖണ്ഡിലെ കര്‍ഷകരുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ എന്തു ചെയ്തുവെന്നും പ്രിയങ്ക രൂക്ഷ വിമര്‍ശനമുന്നയിച്ചു.

പ്രാദേശിക തലത്തില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വിവേചനം പാടില്ലെന്ന് ഇന്നലെ യോഗി പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി 218 അതിവേഗ കോടതികള്‍ രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നു.

Top